കോട്ടയം : ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകളുടെ മൊഴി പുറത്ത്. രണ്ട് കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ മോശം പെരുമാറ്റംമൂലമെന്നാണ് കന്യാസ്ത്രീകള്‍ നല്കിയ മൊഴി. അറസ്റ്റ് വൈകുന്നതിനെതിരെ തിങ്കളാഴ്ച കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കും. അതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണും.
ജലന്ധറിലെ കന്യാസ്ത്രീകളുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തായതോടെയാണ് ബിഷപ്പിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീക്ക് നേരിട്ടതിന് സമാനമായ അനുഭവം നാലിലേറെ കന്യാസ്ത്രീകള്‍ക്ക് ബിഷപ്പില്‍ നിന്നും ഉണ്ടായെന്നാണ് മൊഴി. ഇവരില്‍ രണ്ടുപേര്‍ ഇതേത്തുടര്‍ന്ന് സഭ വിട്ടുപോയെന്നും കന്യാസ്ത്രീകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി. ഒരാളെ ബിഷപ്പ് ആലിംഗനം ചെയ്തുവെന്നും സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്നും മൊഴി ലഭിച്ചിരുന്നു.
ഇടയനൊപ്പം ഒരു ദിവസം എന്ന പേരില്‍ ബിഷപ്പ് നടത്തിയിരുന്ന അഭിമുഖ പരിപാടിക്കെതിരെയും നിരവധിപേര്‍ ആക്ഷേപവും ഉന്നയിച്ചിരുന്നു. ഈ മൊഴികളൊക്കെ ബിഷപ്പിന്റെ സ്വഭാവദൂഷ്യം സാധൂകരിക്കാന്‍ പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതിനിടെ ബിഷപ്പിനെതിരെ കന്യാസ്ത്രീ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് നല്കിയ പരാതി സ്ഥിരീകരിക്കാന്‍ ഭഗല്‍പൂര്‍ രൂപതാ ബിഷപ്പ് കുര്യന് വലിയകണ്ടത്തിലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
കന്യാസ്ത്രീ നല്കിയ പരാതി വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറിയെന്നാണ് ബിഷപ്പ് മൊഴി നല്‍കിയിട്ടുള്ളത്. അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീ തിങ്കളാഴ്ച ഹൈക്കൊടതിയെ സമീപിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്താകും ഹര്‍ജി നല്‍കുക. അതിനുശേഷം കന്യാസ്ത്രീ മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.