തിരുവല്ല ; രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട യുവാവിന്റെ കുടുംബത്തോട് സർക്കാർ അവഗണന. തിരുവല്ല സ്വദേശി വിശാലിന്റെ കുടുംബത്തെയാണ് സർക്കാർ അവഗണിച്ചത്. വിശാൽ മരിച്ചിട്ട് 20 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമാണ് ഒരു സർക്കാർ പ്രതിനിധി വീട്ടിലെത്തിയതെന്ന് അച്ഛൻ വേണുഗോപാൽ പറയുന്നു.
പ്രളയജലം കുതിച്ചെത്തിയ കഴിഞ്ഞമാസം പതിനാറിന് മാടപ്പത്രകോളനിയിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് വിശാലിനെ വിധി കവര്‍ന്നെടുത്തത്. സമീപവാസിയായ ഫൈസലിനെയും കുടുംബാംഗങ്ങളെയും രക്ഷിച്ച് റോഡിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മുറിയാപ്പാലത്തിനുസമീപം പിതാവ് ഒഴുക്കിൽപ്പെടുന്നത് കണ്ട് രക്ഷിക്കാനായി ശ്രമിക്കവേ വിശാലിനെ കുത്തൊഴുക്കിൽ കാണാതാകുകയായിരുന്നു. മൂന്നാം ദിവസം വീടിന് 100 മീറ്റർ അകലെനിന്ന് വിശാലിന്റെ മൃതദേഹം കണ്ടെത്തിയത്. 50 ഓളം ജീവൻ രക്ഷിച്ച ശേഷമാണ് വിശാൽ മരണക്കയത്തിലേക്ക് വഴുതി വീണത്.
എന്നാൽ ഇത്രയധികം ആളുകളുടെ ജീവൻ രക്ഷിച്ച വിശാലിന്റെ വീട് സന്ദർശിക്കാൻ ഇതുവരെ അധികാരികൾ എത്തിയിട്ടില്ല. ആകെ എത്തിയത് തിരുവല്ല ആർഡിഒ മാത്രം. അതും 20 ദിവസങ്ങൾക്ക് ശേഷം.
സിവില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ വിശാല്‍ യുവമോര്‍ച്ച ടൗണ്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു.