തിരുവനന്തപുരം: പ്രളയം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയ എത്രപേരെ ഒഴിപ്പിച്ചെന്ന കണക്ക് ഇല്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ജല കമ്മീഷന്റെ പ്രളയം സംബന്ധിച്ച മുന്നറിയിപ്പ് പട്ടികയിൽ സംസ്ഥാനം ഇല്ലാത്തത് കേരലത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശമായി കേന്ദ്രം കണക്കാക്കത്തതിനാലാണ്. ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടായതു കൊണ്ട് വെള്ളപ്പൊക്ക ദുരിതം കുറയ്ക്കാനും രക്ഷാ ദൗത്യം ഫലപ്രദമാക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും കഴിഞ്ഞുവെന്നും മാത്യു ടി തോമസ് പറഞ്ഞു.
അതേസമയം, പ്രളയത്തെ വിചിത്രമായാണ് മന്ത്രി എം എം മണി ന്യായീകരിച്ചത്. നൂറ്റാണ്ടിലെ വെള്ളപോക്കമാണ് ഉണ്ടായത്. അതിൽ കുറെ പേർ മരിക്കും കുറെ പേർ ജീവിക്കും. നമ്മുടെ ജീവിത യാത്ര തുടരും. പ്രതിപക്ഷത്തിന്റെ വാക്ക് കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ല. കയ്യേറ്റമാണോ ദുരന്തത്തിന് കാരണമെന്ന ചോദ്യത്തിന് ഗ്രഹണ സമയത്തു ഞാഞ്ഞൂലുകളും തല പൊക്കും. കാനം രാജേന്ദ്രൻ ഇതിൽ പെടുമോ എന്ന ചോദ്യത്തിന് അയാളോട് ചോദിക്കണമെന്നും എം എം മണി പറഞ്ഞു.
ഇടുക്കി ഡാം തുറന്നതിൽ ജല വൈദ്യത മന്ത്രിമാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയായാണ് ഇരുവരും സംയുക്ത വാർത്ത സമ്മേളനം നടത്തിയത്.