പാലക്കാട്: പി.കെ ശശി എംഎൽഎ പാർട്ടിയിൽ ഒറ്റപ്പെടുന്നു. ചെറുപ്പുളശ്ശേരിയിൽ നടക്കാനിരുന്ന ഏരിയ കമ്മറ്റി യോഗം ഒരു വിഭാഗം ബഹിഷ്കരിക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് മാറ്റി വെച്ചു. കൂടാതെ എംഎൽഎയുടെ ഇന്നത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി.
പാലക്കാട്ടെ സിപിഎമ്മിൽ കടുത്ത വിഭാഗീയത പുകയുന്നതിനിടെയാണ് പി.കെ ശശി എംഎൽഎ പാർട്ടിയിൽ ഒറ്റപ്പെടുന്നത്. ചെറുപ്പുളശ്ശേരിയിൽ നടക്കേണ്ടിയിരുന്ന ഏരിയ കമ്മറ്റി യോഗം രണ്ടാം തവണയും മാറ്റിവെച്ചു. ഒരു വിഭാഗം പ്രവർത്തകർ യോഗം ബഹിഷ്കരിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് യോഗം മാറ്റിവെച്ചത്. ഇതോടെ എം.എൽ.എക്കെതിരെ പാർട്ടിയിൽ കൂടുതൽ പേർ രംഗത്ത് എത്തുന്നുവെന്നത് വ്യക്തമാവുകയാണ്.
കൂടാതെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് എംഎൽഎ ഇന്ന് പങ്കെടുക്കാനിരുന്ന ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവെച്ചു.
അതേ സമയം നേരത്തെ പരാതിയെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ എ.കെ ബാലൻ അന്വേഷണ കമ്മീഷനിൽ അംഗമായതോടെ നിലപാട് തിരുത്തി രംഗത്തെത്തി. നിഷ്പക്ഷമായ നടപടിയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ നേരത്തെ പരാതി ലഭിച്ചിട്ടും അത് പൊലീസിന് കൈമാറാത്ത മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ഇ കൃഷ്ണദാസ് പറഞ്ഞു. ഗവർണർ എ.കെ ബാലനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കി.