കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീമാരുൾപ്പെടെ പ്രതിഷേധരംഗത്ത്. വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന പ്രതിഷേധ ധർണ്ണയിൽ പീഡനത്തിനിരയായ കന്യാസ്ത്രീയോടോപ്പം മഠത്തിൽ കഴിഞ്ഞിരുന്ന സന്യാസിനിമാരും പങ്കെടുത്തു.
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ സമരമാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കൊച്ചിയിൽ നടന്നത്. പീഡനത്തിനിരയായ സ്ത്രീയോടൊപ്പം മഠത്തിൽ കഴിഞ്ഞിരുന്ന അഞ്ചു കന്യാഷ്ട്രീകളും പ്രതിഷേധത്തിൽ പങ്കെടുത്തു.
ശക്തമായ പ്രതിഷേധമാണ് ബിഷപ്പിനോട് അറസ്റ്റ് വൈകുന്നതിനെതിരെ സഭക്കകത്ത് നിന്നും ഉണ്ടാക്കുന്നത്. പണവും സ്വാധീനവും നിയമ വ്യവസ്ഥയെ അട്ടിമറിക്കുന്നതായി കന്യാസ്ത്രീകൾ തന്നെപറയുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു.
മൊഴിയെടുക്കലും, അന്വേഷണവും മാത്രമാണ് നടക്കുന്നത് നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതിയും കന്യാസ്ത്രീയുടെ ബന്ധുക്കൾ ഉന്നയിക്കുന്നു. അറസ്റ്റ് വൈകുന്നതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.