തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുള്ള 66 എംബിബിഎസ് സീറ്റിലേക്കും സ്പോട്ട് അഡ്മിഷൻ പൂർത്തിയായി. കീം റാങ്ക് പട്ടികയിൽ ഉൾപ്പെടാത്ത നീറ്റ് റാങ്ക് പട്ടികയിലുള്ളവർക്ക് ഇന്ന് അഡ്മിഷൻ നടക്കും. സ്വാശ്രയ ദന്തൽ പ്രവേശനവും ഇന്ന് തുടരും.
സംസ്ഥാന പ്രവേശന കമ്മീഷണർ ഇന്നലെ പുനരാരംഭിച്ച തൽസമയ കൗൺസിലിംഗിൽ നിലവിൽ വിവിധ കോളേജുകളിൽ ഒഴിവുണ്ടായിരുന്ന 66 സ്വാശ്രയ എംബിബിഎസ് സീറ്റുകളും നികത്തിക്കഴിഞ്ഞു. സർക്കാർ കോളേജുകളിൽ ഒഴിവുണ്ടായിരുന്ന 10 ദന്തൽ സീറ്റുകളിലും പ്രവേശന നടപടികൾ പൂർത്തിയാക്കി. സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള 590 ദന്തൽ സീറ്റുകളിൽ നൂറോളം സീറ്റുകളും രാത്രി വരെ നീണ്ട ആദ്യ ദിന കൗൺസിലിംഗിൽ നികത്തി . ബാക്കി സീറ്റുകളിൽ പ്രവേശനത്തിന് ഇന്നും കൗൺസിലിംഗ് തുടരും.
കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും നീറ്റ് റാങ്ക് ലിസ്റ്റിലുള്ളവർക്കും ഇന്ന് പങ്കെടുക്കാം. സുപ്രീംകോടതി സ്റ്റേ ഉത്തരവിന്റെ പശ്ചാത്തലത്തിൽ അൽ അസ്ഹർ തൊടുപുഴ, വയനാട് ഡി എം, പി കെ ദാസ് പാലക്കാട്, വർക്കല എസ്ആർ എന്നീ കോളേജുകളിലെ 550 എംബിബിഎസ് സീറ്റുകൾ ഒഴിവാക്കിയാണ് കൗൺസിലിങ് പുനരാരംഭിച്ചത്. ഇവിടങ്ങളിൽ പ്രവേശനം നേടിയവർക്ക് സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് എതിരായാൽ പഴയ കോഴ്സുകളിലേക്ക് മടങ്ങിപ്പോകാനുള്ള അവസരം ഉണ്ടാകും.
ഇന്നലെ കൗൺസിലിങ് പുനരാരംഭിച്ചപ്പോൾ നാല് കോളേജുകളിൽ പ്രവേശനം ലഭിച്ച ഉയർന്ന റാങ്കുകാർ മുറ്റു കോളേജുകളിൽ നൽകിയിരുന്ന ഓപ്ഷനുകളുടെ പിൻബലത്തിൽ ആ ഒഴിവുകളിൽ പ്രവേശനം നേടി. നാല് സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിന് സുപ്രീംകോടതി അന്തിമ ഉത്തരവും പ്രവേശന സമയവും ലഭിച്ചാൽ 12ന് ശേഷം മോപ് കൗൺസിലിങ് വീണ്ടും ഉണ്ടാകും. 10 നകം പ്രവേശന നടപടികൾ പൂർത്തിയാക്കണം.