തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ എഡിജിപിയുടെ മകളെ സംരക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ രണ്ട് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. മൊഴി എടുക്കൽ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥന്റെ മകളായതു കൊണ്ട് അന്വേഷണം വൈകിപ്പിച്ച് കേസ് തേച്ചു മായ്ച്ചു കളയാനാണ് ശ്രമിക്കുന്നതെന്ന് ഗവാസ്ക്കറുടെ ഭാര്യ രേഷ്മ ഗവാസ്ക്കർ വ്യക്തമാക്കി.
കേസ് ചാർജ് ചെയ്തിട്ട് 88 ദിവസം കഴിഞ്ഞു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കി ജാമ്യം നൽകണം. കേസിന്റെ അന്തിമ റിപ്പോർട്ട് അട്ടിമറിക്കപ്പെടാൻ പോലും സാധ്യതയുണ്ടെന്നും ഗവാസ്ക്കറുടെ ഭാര്യ ആരോപിക്കുന്നു.
നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസ്. സാഹചര്യ തെളിവുകൾ അനുകൂലമാണെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. തെളിവുകൾ അനുകൂലമായ സാഹചര്യത്തിൽ ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥനു പോലും നീതി ലഭിക്കാത്ത സാഹചര്യമാണ് കേരളത്തിലേത്.