ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുലിനും തിരിച്ചടി. നികുതി റിട്ടേണ്‍ പുന:പരിശോധിക്കാനുള്ള ആദായനികുതി വകുപ്പിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡ് ഉൾപ്പടെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്ന അസോസിയേറ്റഡ് ജേണൽസിന്റെ ആസ്തികൾ യങ് ഇന്ത്യ ലിമിറ്റഡ് എന്ന പുതിയ കമ്പനിയ്ക്ക് കൈമാറിയിരുന്നു. ആസ്തികൾ കൈമാറിയതിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഹർജി.
കോടതി ഉത്തരവിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയും ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് ഡൽഹി ഹൈക്കോടതി തള്ളിയത്. യങ് ഇന്ത്യ ലിമിറ്റഡ് ആദായ നികുതി വകുപ്പിന് മുൻപാകെ രേഖകൾ ഹാജരാക്കണമെന്ന് നേരത്തെ കേടതി ഉത്തരവിട്ടിരുന്നു.
2010 നവംബറിലാണ് 50 ലക്ഷം രൂപ മൂലധനത്തിൽ യംഗ് ഇന്ത്യൻ കമ്പനി ആരംഭിച്ചത് . അസോസിയേറ്റഡ് ജേർണലിന്റെ മുഴുവൻ ഓഹരിയും യംഗ് ഇന്ത്യൻ ഏറ്റെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്.