ന്യൂഡൽഹി: ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷ. എൻഐഎ പ്രത്യേക കോടതിയുടേതാണ് വിധി. മറ്റൊരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിൽ ആകെ 5 പ്രതികളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരാണ് പ്രതികൾ.
2007 ഓഗസ്റ്റ് മാസം 25 നാണ് കേസിനാസ്പദമായ സ്ഫോടന പരമ്പര നടന്നത്. ഹൈദരാബാദിലെ ഗോകുൽചാറ്റ്, ലുംബിനി പാർക്ക് എന്നിവിടങ്ങളിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ 42 പേർ കൊല്ലപ്പെടുകയും 50 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കേസിലെ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികളായ ഷെഫീഖ് സയിദ് , ഇസ്മയിൽ ചൗധരി എന്നിവരെയാണ് പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് മുഹമ്മദ് താരിഖിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
കേസിൽ ആകെ 5 പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ടു പേരെ തെളിവുകളുടെ അഭാവത്തിൽ നേരത്തേ വെറുതെ വിട്ടിരുന്നു. ബംഗ്ലാദേശ് ഭീകര സംഘടനയായ ഹർക്കത്തുൾ ഇസ്ലാമി, പാകിസ്ഥാൻ ഭീകര സംഘടനയുടെ സഹായത്തോടെയാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. ഇതിന് ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരുടെ സഹായം ലഭിക്കുകയായിരുന്നു.