ദുബായ്: രണ്ടാമത് ഇന്ത്യ – യുഎഇ പാർട്ണർഷിപ്പ് സമ്മിറ്റ് അടുത്ത മാസം മുപ്പതിന് ദുബായിൽ നടക്കും. കേരളം ഉൾപ്പടെ അഞ്ചു സംസ്ഥാനങ്ങൾ ആണ് ഇത്തവണത്തെ സമ്മിറ്റിൽ നിക്ഷേപ സാധ്യതകൾ അവതരിപ്പിക്കുന്നത്. ദുബായ് പാം അറ്റ്ലാന്റിസ് ഹോട്ടലിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.
കേരളം, ആന്ധ്ര പ്രദേശ്, അസം, പുതുച്ചേരി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ആണ് ദുബായിൽ അടുത്ത മാസം നടക്കുന്ന ഇന്ത്യ – യു എ ഇ പാർട്ണർഷിപ് സമ്മിറ്റിൽ നിക്ഷേപ സാദ്ധ്യതകൾ അവതരിപ്പിക്കുന്നത്. ഇന്ത്യ യുഎഇ വ്യാപാരബന്ധം ദൃഢമാക്കുന്നതിന് ഈ വർഷത്തെ സമ്മിറ്റ് സഹായിക്കുമെന്ന് സമ്മിറ്റിന്റെ വിശദശാംശങ്ങൾ അറിയിക്കാനായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു.
അബുദാബി ഇൻവസ്റ്റ്മെന്റ്റ് അതോറിട്ടി, അഡ്നോക്, ഡി പി വേൾഡ്, എമാർ പ്രോപ്പർടീസ് തുടങ്ങിയ കമ്പനികളും, ഇന്ത്യക്കാരുടെ ഉടമസ്ഥതയിൽ ഉള്ള വിദേശ കമ്പനികളും ഭാരതത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഭാരതവും, യുഎഇയുമായി നിലനിൽക്കുന്ന സുദൃഢമായ ബന്ധം മൂലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും, യുഎഇയിലുമുള്ള നിക്ഷേപ സാദ്ധ്യതകൾ പരസ്പരം മനസിലാക്കാനുള്ള അവസരമാണ് സമ്മിറ്റ് വഴി ലഭ്യമാകുന്നത് എന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത യുഎഇ സാമ്പത്തിക മന്ത്രാലയം അസിസ്റ്റൻഡ് അണ്ടർ സെക്രട്ടറി ജുമാ അൽ കൈത് പറഞ്ഞു.
ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, ബിസിനസ്സ് ലീഡേഴ്സ് ഫോറം പ്രസിഡണ്ട് രാം ബുക്സാനി, ബോർഡ് മെമ്പർ സുദേഷ് അഗർവാൾ, സെക്രട്ടറി ജനറൽ ശ്രീപ്രിയ കുമാരിയ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. അടുത്തമാസം മുപ്പത്, മുപ്പത്തൊന്ന് തീയതികളിൽ ദുബായ് പാം അറ്റ്ലാന്റിസിൽ വെച്ചാണ് രണ്ടാമത് ഇന്ത്യ – യുഎഇ പാർട്ണർഷിപ്പ് സമ്മിറ്റ്.