കോട്ടയം: നീതി തേടി വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീയുടെ കത്ത്. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജിയാ ബസ്റ്റിസ്ത ദിക്വാത്രോയക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് പരാതിക്കാരിയായ കന്യാസ്ത്രീ കത്തയച്ചത്. പരാതി നല്‍കിയശേഷവും ബിഷപ് ഫ്രാങ്കോയില്‍ നിന്ന് നേരിട്ട മാനസിക പീഡനങ്ങളടക്കം കത്തില്‍ വിവരിക്കുന്നുണ്ട്.
കത്തോലിക്കാ സഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമാണ് പരിഗണന. ഫ്രാങ്കോ മുളയ്ക്കല്‍ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിക്കുന്നു. അടിയന്തര ഇടപെടല്‍ വേണമെന്ന് വത്തിക്കാന്‍ സ്ഥാനപതിയോട് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. സഭയില്‍ പല കന്യാസ്ത്രീകളും തന്റെ സ്ഥിതി അനുഭവിക്കുന്നുണ്ട്.
2017ല്‍ ഒരു യുവ കന്യാസ്ത്രീയുമായി ബിഷപ്പിനുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സഭയുടെ വിശ്വാസ്യത നഷ്ടപ്പെടും. ബിഷപ്പിനെതിരായ തന്റെ പരാതി സഭ സംശയത്തോടെയാണ് കാണുന്നത്. പതിമൂന്ന് തവണ എന്തുകൊണ്ട് മിണ്ടാതിരുന്നു എന്നാണ് സഭയുടെ ചോദ്യം. ബലാത്സംഗത്തെക്കുറിച്ച് തുറന്ന് പറയാന്‍ ഭയവും മാനക്കേടുമുണ്ടായിരുന്നു. താനുള്‍പ്പെടുന്ന സന്യാസി സമൂഹത്തെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് പേടിയുണ്ടായിരുന്നതായും കന്യാസ്ത്രീ കത്തില്‍ പറയുന്നു.
അതേസമയം മിഷനറീസ് ഓഫ് ജീസസിന്റെ പ്രസ്താവനക്കെതിരെയും കന്യാസ്ത്രീകള്‍ രംഗത്തുവന്നു. പ്രസ്താവനക്ക് പിന്നിലും ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു.