കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ കമ്യൂണിസ്റ്റ് ഭീകര സാന്നിധ്യം ശക്തമാകുന്നു. പ്രദേശത്ത് ദുരിതാശ്വാസ സഹായമായി ലഭിച്ച ഭക്ഷണങ്ങളും വസ്ത്രങ്ങളും ഭീകരർ എടുത്തുകൊണ്ടുപോയി. പരിശോധന ശക്തമാക്കാൻ പോലീസ് തീരുമാനം.
ദിവസങ്ങൾക്ക് മുൻപ് മാനന്തവാടി തലപ്പുഴയിൽ കമ്യൂണിസ്റ്റ് ഭീകര സംഘം എത്തുകയും മുദ്രാവാക്യം വിളിച്ച് ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊഴുതന സുഗന്ധഗിരി മേഖലയിലും ഭീകര സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെ ദുരിതാശ്വാസ സഹായമായി എത്തിച്ച സാധനങ്ങൾ ആയുധധാരികളായ സംഘം എടുത്തുകൊണ്ട് പോകുന്ന സംഭവങ്ങൾ പ്രദേശവാസികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സുഗന്ധഗിരിയിലെ വനവാസി ഊരുകളിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചു. രാത്രികാലങ്ങളിൽ ആയുധങ്ങളുമായി എത്തുന്നതിനാൽ ഇവരെ പിടികൂടുന്നതിന് തടസ്സമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. തണ്ടർബോൾട്ടിന്റെ സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് തീരുമാനം.