തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണം പൂർണ്ണമായും നിശ്ചലാവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു, മുഖ്യമന്ത്രിയും സിപിഎമ്മും ചേർന്ന് കേരളത്തെ അനാഥമാക്കി. പണം പിരിക്കാൻ മാത്രമേ മന്ത്രിമാർക്ക് ആവേശമുള്ളു. അവ വിതരണം ചെയ്യാൻ താൽപര്യമില്ലെന്നും ചെന്നിത്തല വക്തമാക്കി.
മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയതിൽ പിന്നെ ഒരു തവണ മാത്രമാണ് മന്ത്രിസഭ യോഗം കൂടിയത്. കേരളം പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്നതിനിടയിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ പോലും കൈമാറാതെ അദ്ദേഹം വിദേശത്തേക്ക് പോയതിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.
സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായിരിക്കുന്നു. ഇത് മൂലം കഴിഞ്ഞ 10 ദിവസങ്ങളിലായി ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങിയിട്ട്. മന്ത്രിമാർക്കിടയിൽ പോലും ഭിന്നതയാണ്. മന്ത്രിമാർ പണം പരിക്കാൻ കാണിക്കുന്ന ആവേശം അവ വിതരണം ചെയ്യുന്നതിലില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
റവന്യൂ വകുപ്പ് മന്ത്രി എന്നൊരാൾ സംസ്ഥാനത്തുണ്ടോ എന്നും, അങ്ങനെയുണ്ടെങ്കിൽ അത് സർക്കാർ ഡയറിയിൽ മാത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ വകുപ്പുകൾ പോലും മറ്റാർക്കും നൽകാതെ അദ്ദേഹം വിദേശത്തേക്ക് പോയത് ആരെയും വിശ്വാസമില്ലാത്തതിനാലാണെന്ന് ആർഎസ്പിയും കുറ്റപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ രാഷ്ട്രീയ വത്കരിക്കുകയാണെന്നും ആർഎസ്പി ആരോപിച്ചു.
എന്നാൽ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സംബന്ധിച്ചുള്ള തീരുമാനം പിന്നീടെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ആർഎസ്പിയും ഈ വിഷയത്തിൽ വ്യക്തമായ ഉത്തരം നൽകിയില്ല.