ന്യൂഡൽഹി: സ്വാമി വിവേകാനന്ദന്റെ പാതയിലൂടെ പുതിയ ഇന്ത്യയെ വാർത്തെടുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം നേരിടുന്ന പ്രശ്നങ്ങളെ സഹിഷ്ണുതയിലൂടെടെയും സ്വീകാര്യതയിലൂടെയും പരിഹിക്കാമെന്നാണ് സ്വാമിജി പഠിപ്പിച്ചെതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളികളെ സ്വാമി വിവേകാനന്ദന്റെ തത്വങ്ങളിലൂടെയും ചിന്തകളിലൂടെയും നോക്കി കാണേണ്ടതുണ്ടന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാർഷികത്തോട് അനുബന്ധിച്ച് കോയമ്പത്തൂർ ശ്രീരാമകൃഷ്ണ മഠം സംഘടിപ്പിച്ച ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സന്യാസിമാരിലൂടെയാണ് ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും ലോകം അറിഞ്ഞത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശം സ്വാമി വിവേകാനന്ദന്റെ ഷിക്കോഗോ പ്രസംഗത്തിന്റെ ഒരേടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വതന്ത്ര ചിന്തകളുള്ള രാജ്യമാണ് ഇന്ത്യ. തീരുമാനങ്ങൾക്കും ചർച്ചകൾക്കും നമ്മുടേതായ പാരമ്പര്യമുണ്ട്. ഇത്തരം വൈവിദ്ധ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന രാജ്യത്ത് ജനാധിപത്യം പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകം നേരിടുന്ന ഭീകരവാദ ഭീഷണിയെക്കുറിച്ചുള്ള ആശങ്കയും പ്രസംഗത്തിനിടെ അദ്ദേഹം പങ്കുവെച്ചു. നവഭാരതം എന്ന ആശയം സ്വാമി വിവേകാനന്ദനിൽ നിന്നുള്ള പ്രചോദനമാണെന്നും ആ പാതയിലൂടെ തന്നെ പുതിയ ഇന്ത്യയെ നമുക്ക് വാർത്തെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു