കോട്ടയം: ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണിത്. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും രൂപത ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നാല് പേജുളള പ്രസ്തവനയാണ് പുറത്തിറക്കിയിരിക്കുന്നത്.
ആരോപണം തെളിയുന്നത് വരെ മാധ്യമവിചാരണയില്‍ മിതത്വം വേണം. വ്യക്തമായ അജണ്ടയോട് കൂടി ബിഷപ്പിനേയും സഭയേയും ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ രൂപത ആരോപിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെ തുടര്‍ച്ചയായി ആക്രമിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് ജലന്ധര്‍ രൂപതയുടെയും മിഷനറീസ് ഓഫ് ജീസസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
തന്നെ പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിട്ടല്ല. ഇക്കാര്യം അധികാരികള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്ന തീയതിക്കു തൊട്ടടുത്ത ദിവസം ബിഷപ്പിനൊപ്പം വിവിധ പരിപാടികളില്‍ കന്യാസ്ത്രീ സന്തോഷവതിയായിത്തന്നെ പങ്കെടുത്തിട്ടുണ്ട്.
കോണ്‍ഗ്രിഗേഷന്റെ ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് ഒരു കന്യാസ്ത്രീക്ക് ഒറ്റയ്ക്ക് ഒരു പുരുഷന്റെ മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്നുള്ള നിയമം പരാതിക്കാരിക്ക് സുപരിചിതമാണ്. പരാതിക്കാരി ആരോപിച്ചതു പോലെ പതിമൂന്ന് തവണ ആരുടെയും കണ്ണില്‍പ്പെടാതെ ബിഷപ്പ് താമസിക്കുന്ന മുറിയില്‍ എത്തുക എന്നത് അസാധ്യമാണെന്നും ജലന്ധര്‍ രൂപതയുടെ പ്രസ്താവനയില്‍ പറയുന്നു.
ബിഷപ്പിനും സഭയ്ക്കുമെതിരെയുള്ള ഗൂഢാലോചനയില്‍ കന്യാസ്ത്രീക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് മിഷനറീസ് ഓഫ് ജീസസ് അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് ചങ്ങനാശേരി സഹായമെത്രാന്‍ തോമസ് തറയിലും രംഗത്തെത്തിയിട്ടുണ്ട്. കുറ്റം തെളിയുന്നതുവരെ നിരപരാധിയെന്ന് കരുതണം എന്നാണ് പഠിച്ചിരിക്കുന്നതെന്നും സത്യമറിയാതെ സഭയ്ക്ക് നടപടിയെടുക്കാനാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.