തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരെയുള്ള തന്റെ പരാമർശം തെറ്റായിപോയതായി പിസി ജോർജ് എംഎൽഎ. അരിശം മൂത്തപ്പോൾ പറഞ്ഞതാണ്. ഒരു സ്ത്രീയെയും അങ്ങനെ പറയാൻ പാടില്ല. എങ്കിലും മാപ്പ് ചോദിക്കുന്നില്ല. മോശം പരാമർശം മാത്രം പിൻവലിക്കുന്നു. മറ്റ് എല്ലാ ആരോപണങ്ങളിലും ഉറച്ച് നിൽക്കുന്നു. കന്യാസ്ത്രീ പറയുന്നത് ശരിയാണെങ്കിൽ ബിഷപ്പിനെ ജയിലിൽ അടക്കണമെന്നും പിസി ജോർജ്ജ് ജനം ടിവിയോട് പറഞ്ഞു.
ക്രൈസ്തവ സഭയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പണം പറ്റിയാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ രംഗത്തെത്തിയത്. ബിഷപ്പിന് കന്യാസ്ത്രീകൾക്ക് മേൽ യാതൊരു അധികാരവുമില്ല. കന്യാസ്ത്രീയും ബിഷപ്പും ഒരേ പോലെ കുറ്റക്കാരാണ്. സ്ത്രീകളെ കുമ്പസരിപ്പിക്കാൻ കന്യാസ്ത്രീകൾ വേണം എന്ന് പറയുന്നത് ക്രൈസ്തവ സഭകൾക്കെതിരാണ്. സാത്താനെ പ്രകീർത്തിക്കുന്നവരുടെ പണത്തിന്റെ വിഹിതം പറ്റിയാണ് കന്യാസ്ത്രീ രംഗത്തെത്തിയത്. ഓർത്തഡോക്സ് സഭയിലെ വൈദികൻ നിരപരാധിയാണ്.
ഒരു വൈദികനും കുമ്പസാര രഹസ്യം പുറത്ത് പറയില്ല. സഭാ നിയമങ്ങൾ മാറ്റാൻ കഴിയില്ല. അങ്ങനെ വേണ്ടവർ പുതിയ സഭ രൂപീകരിക്കട്ടെ. വോട്ട് ലക്ഷ്യം വെച്ചല്ല താൻ ഇതൊക്കെ പറഞ്ഞത്. ദേശീയ വനിത കമ്മിഷന് കേസ് എടുക്കാൻ അധികാരമില്ല. ദേശീയ വനിത കമ്മീഷന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ല. ദേശീയ വനിത കമ്മിഷൻ സ്ത്രീ ആയതിനാൽ കൂടുതൽ ഒന്നും പറയുന്നില്ല.
സുപ്രീം കോടതിയെ ഭയന്നിട്ടാണ് പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത്. അന്വേഷണം ശരിയായ രീതിയിലാണ്. കന്യകയായി ജീവിക്കാൻ കഴിവുള്ളവർ മാത്രം തിരുവസ്ത്രം അണിഞ്ഞാൽ മതിയെന്നും പിസി ജോർജ്ജ് പറഞ്ഞു