ന്യൂഡൽഹി: ‘സ്വച്ഛതാ ഹി സേവാ’ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരോടും ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗാന്ധിജിക്കായുള്ള സമര്‍പ്പണമാണിതെന്നും, സ്വച്ഛ് ഭാരത് മിഷന് 4 വര്‍ഷം പിന്നിടുമ്പോള്‍ ചരിത്ര നിമിഷത്തിലാണ് ഇന്ത്യയെന്നും മോദി ട്വറ്ററില്‍ കുറിച്ചു. സ്വച്ഛ് ഭാരത നിര്‍മ്മാണത്തിനായി ഊര്‍ജ്ജവും കരുത്തും പകരാന്‍ ഓരോരുത്തരും മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
15-ാം തീയതി രാവിലെ 9.30 ന് നമുക്കൊരുമിച്ച് സ്വച്ഛതാ ഹി സേവാ മൂവ്മെന്റിനെ സ്വാഗതം ചെയ്യാം. ആത്മാര്‍ത്ഥതയോടെ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമാകാന്‍ ഇറങ്ങുന്നവരെ ചേര്‍ത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ബാപ്പുജിയുടെ സ്വപ്നം പോലെ ഭാരതത്തെ ശുചിയാക്കിയെടുക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജന്മ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 2 ന് നമ്മൾ ആ സ്വപ്നം സാക്ഷാത്ക്കരിക്കും. സ്വച്ഛ് ഭാരത് മിഷന് വലിയ വിജയമാക്കി തീര്‍ക്കേണ്ടതുണ്ട്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്ത് കഴിഞ്ഞ 4 വര്‍ഷങ്ങളിലായി 8.5 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത് ചെറിയ കാര്യമല്ല. 2014 വരെ രാജ്യത്ത് 40 ശതമാനത്തോളം ജനങ്ങള്‍ മാത്രമാണ് ശൗചാലയം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് 90 ശതമാനത്തില്‍ എത്തി നില്ക്കുന്നു. സ്വച്ഛ് ഭാരത് മിഷന്റെ കുതിച്ചുചാട്ടം കൂടിയാണത്.
ഇന്ത്യയിലെ പത്തൊൻപതോളം സംസ്ഥാനങ്ങളില്‍ 4.25 ലക്ഷം ഗ്രാമങ്ങളിലും 430 ജില്ലകളിലും, 2800ഓളം നഗരങ്ങളിലുമായി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്കാന് സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി സാധിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്ത് 3 ലക്ഷത്തോളം ആളുകള്‍ സ്വച്ഛ് ഭാരത് മിഷന് വഴി ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ സര്‍വ്വേയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളും , സ്ത്രീകളും, കുട്ടികളുമടക്കം ഓരോരുത്തരും മിഷന്റെ ഭാഗമാകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.