ന്യൂയോർക്ക്: അതിശക്ത ചുഴലിക്കാറ്റായ ഫ്ലോറൻസ് തീരത്തോടടുക്കുന്നതിനാൽ, അമേരിക്ക അതീവജാഗ്രതയിൽ. വിർജീനിയ, കരോലീനയുടെ വടക്കു കിഴക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ നിന്നും 15 ലക്ഷത്തോളം പേർക്ക് ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗമുള്ള ചുഴലിക്കാറ്റ് നാളെ കരയിൽ ആഞ്ഞടിക്കുമെന്നാണ് വിലയിരുത്തൽ. കരയിലെത്തുമ്പോൾ കാറ്റഗറി അഞ്ചിലെത്തുമെന്നാണ് കരുതുന്നതെന്ന് മയാമിയിലെ നാഷണൽ ഹറിക്കെയ്ൻ സെന്റർ അറിയിച്ചു.
ശക്തമായ കാറ്റിനൊപ്പം മഴയും കടൽക്ഷോഭവും വെള്ളപ്പൊക്കവും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നിരവധി സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.