കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ ആവശ്യമായി വന്നാല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുൻപ് കേസില്‍ അന്വേഷണസംഘം അന്തിമ തീരുമാനത്തിലെത്തും. മൊഴികളിലെ വൈരുധ്യമാണ് അന്വേഷണത്തില്‍ കാലതാമസം ഉണ്ടാക്കിയതെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യലിന് ബിഷപ്പ് ഹാജരാകുമെന്ന് ജലന്ധര്‍ രൂപത അറിയിച്ചു.
https://www.youtube.com/watch?v=O97J93dZjZw
ഈ മാസം പത്തൊൻപതിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്നാണ് ബിഷപ്പിന് നൽകിയ നോട്ടീസ്. ബിഷപ്പ് എത്തുന്നതിന് മുൻപ് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസ് സംബന്ധിച്ച് നിലവിലുള്ള സംശയങ്ങളെല്ലാം അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്.
19-ാം തീയതിക്ക് മുമ്പ് കേസില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റേയും മറ്റ് സാക്ഷികളുടേയും മൊഴികളില്‍ വൈരുധ്യമുണ്ട്. എന്നാല്‍ ഇത് മനപ്പൂര്‍വ്വം ഉള്ളതല്ലെന്നും സംഭവം വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്നതുകൊണ്ടാണെന്നും എസ്പി വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ബിഷപ്പ് ഹാജരാകുമെന്ന് ജലന്ധര്‍ രൂപത വൃത്തങ്ങള്‍ അറിയിച്ചു. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് എന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന കാര്യം അറിയിക്കുമെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി.