തിരുവനന്തപുരം ; വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്നും, ഭാര്യയുടെ ഒരുമാസത്തെ ശമ്പളം നൽകാമെന്നും വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട ധനവകുപ്പ് സെക്ഷൻ ഓഫീസറെ സ്ഥലം മാറ്റി.
സിപിഎം അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഏരിയ സെക്രട്ടറി കൂടിയായ അനിൽ രാജിനെയാണ് സന്ദേശമിട്ട് മണിക്കൂറുകൾക്കുള്ളിൽ ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കു മാറ്റിയത്. ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപ സംഭാവന നൽകിയ ആളാണ് അനിൽരാജ്.
ധനവകുപ്പ് ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ഫിനാൻസ് ഫ്രൻസിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അനിൽ പോസ്റ്റിട്ടത്. സാലറി ചെയ്ഞ്ചിനെ താൻ പിന്തുണയ്ക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശത്തിന്റെ തുടക്കം. ‘ നൽകാൻ കഴിവുള്ളവർ തീർച്ചയായും നൽകണം. അത്തരക്കാർക്ക് അഭിനന്ദനങ്ങൾ. ശമ്പളം നൽകാൻ കഴിവില്ലാത്തവരുമുണ്ട്.അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരത്തിൽപ്പെട്ടവർക്കു നേരേ ഏതെങ്കിലും രീതിയിൽ സഹായഹസ്തം നീട്ടാത്തവർ കുറവാണ്. ഒാർക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ്.’
എന്നാൽ സന്ദേശം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിമർശിച്ച് നിരവധി പോസ്റ്റുകൾ വരുന്നത് കണ്ടതോടെ തന്റെ നിസഹായത വെളിപ്പെടുത്തി മറ്റൊരു പോസ്റ്റും അനിൽ ഇട്ടു. ‘ ‘32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാൻ. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേർന്നു ചെയ്തു. സാലറി ചാലഞ്ചിന് ആദ്യത്തെ ‘നോ’ ആകട്ടെ എന്റേത്. കഴിവില്ല. അതു തന്നെ ഉത്തരം. ഞാനും എന്റെ ഭാര്യയും സർക്കാർ ജീവനക്കാരാണ്. രണ്ടു പേർക്കും സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകൾ അതിനു വിലങ്ങിടുന്നു.അതു കൊണ്ടു ഭാര്യ ചാലഞ്ച് ഏറ്റെടുത്തു ‘.
എന്നാൽ ഈ നിസഹായതയ്ക്ക് മുന്നിലും ധനവകുപ്പ് പിടിമുറുക്കുകയായിരുന്നു.വൈകിട്ട് തന്നെ സ്ഥലം മാറ്റ ഉത്തരവെത്തി. വായ്പാ തിരിച്ചടവും മറ്റും കഴിഞ്ഞു ബാക്കി കിട്ടുന്ന തുക വീട്ടുചെലവുകൾക്കു വേണമെന്നിരിക്കെയാണ് സർക്കാരിന്റെ ഈ നീക്കം.