തിരുവനന്തപുരം: നവകേരള നിർമ്മാണത്തിന് സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനെതിരെ ഭരണകക്ഷി യൂണിയനിൽപ്പെട്ട ജീവനക്കാരും എതിർപ്പിലേക്ക്. ഇത് സംബന്ധിച്ച് ഒരു സർക്കാർ ജീവനക്കാരൻ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്.
ജീവനക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ ജോലി പോകുമെന്ന് ഭയമുള്ളതിനാൽ ജീവനക്കാരന്റെ സുഹൃത്താണ് കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഭരണകക്ഷി യൂണിയനിൽപ്പെട്ടവർ പോലും എതിർപ്പിലേക്ക് -അതാണ് സ്വന്തം കാര്യം വരുമ്പോഴെ എല്ലാരും പഠിക്കൂ എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സർക്കാർ ജീവനക്കാരനായ എന്റെ ഒരു സുഹൃത്തെഴുതിയതാണിത് അദ്ദേഹത്തിനിതു പുറത്തു പറയാനോ FB യിലൂടെയോ പറയാനോ ഉള്ള ധൈര്യമില്ല കാരണം സ്വന്തം പാർട്ടി ഭരണത്തെ അദ്ദേഹത്തിന് പോലും ഭയമാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം / ഒരു സർക്കാർ ജീവനക്കാരന്റെ പ്രളയവിലാപം. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, എന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സമര്‍പ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരന് എന്ന സ്ഥിതിയില്‍ എനിയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നെങ്കിലും പറയാമല്ലോ.
കാരണം 2 മാസം പ്രായമുള്ള കുഞ്ഞും മറ്റൊരു മുതിർന്ന കുട്ടിയും ജോലിയായിട്ടില്ലാത്ത ഭാര്യയും ഏക ആശ്രയം ഞാന്‍ മാത്രമായ വൃദ്ധരായ മാതാപിതാക്കളുമുള്ള സാമാന്യം വല്യ ബാധ്യതയൊന്നുമില്ലാത്ത ഒരു കൊച്ചുകുടുംബമാണ് എന്റേത്. ആകെ വീടുവയ്ക്കാന്‍ വേണ്ടി ലോണെടുത്തതിന്റെ 3000 രൂപ തിരിച്ചടവ് മാത്രം. ഇതിലും പരിതാപകരമായ അവസ്ഥയുള്ളവര്‍ ഇന്നാട്ടില് സര്‍ക്കാര്‍ ജോലി ലഭിച്ച് അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഗവണ്മെന്റ് ആനുകൂല്യങ്ങളൊന്നും സ്വീകരിക്കാതെ കഷ്ടപ്പെട്ട് ജീവിക്കുന്നു എന്നുള്ളിടത്താണ് ഈ കത്തിന്റെ പ്രസക്തി.
ആകെ 19975 രൂപ ഗ്രോസ് സാലറിയില്‍ ജോലിയെടുക്കുന്ന എന്നെപ്പോലുള്ള ജീവനക്കാര്‍ക്ക് ഒരു മാസം സര്‍വ്വ പിടുത്തവും കഴിഞ്ഞ് കൈയ്യില്‍ കിട്ടുന്നത് 15,817 രൂപയോളം മാത്രമാണ്. ഈ പിടുത്തത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ സമരം ചെയ്തതും പ്രകടനപത്രികയില്‍ പിന്‍വലിയ്ക്കുമെന്ന് ഉറപ്പു നല്കിയതുമായ പങ്കാളിത്ത പെന്ഷന് വിഹിതംകൂടി ഉള്‍പ്പെടുന്നുണ്ട് എന്നുകൂടെ ഓര്‍ക്കാം. പിന്നെ പെന്ഷന് സ്കീമില്‍ ചേരുവാനെടുത്ത കാലതാമസംകൊണ്ട് 1400 രൂപ കൂടി ഇപ്പോള്‍ ശമ്പളത്തില്‍ നിന്നും പിന്വലിയ്ക്കുന്നുണ്ട്. ഇത് 8 മാസത്തോളം തുടരും. എങ്കിലും സാധാരണജീവിതം നയിക്കുന്ന ഒരു അണുകുടുംബത്തിന് ഒരു മാസം കഴിഞ്ഞുകൂടാന്‍ മിച്ചം വരുന്ന 14,417 എന്ന ഈ തുക ധാരാളമാണ് എന്നല്പ്പം സംശയത്തോടെ മാത്രമേ പറയാന്‍ കഴിയൂ. എങ്കിലും ജീവിയ്ക്കാം എന്നു പറയുന്നു.
ഇനിയാണ് പ്രശ്നത്തിലേക്ക് കടക്കുന്നത്. പ്രളയത്തോടൊപ്പം ഓണം വന്നു. പ്രളയം ബാധിച്ചിട്ടില്ലാത്തിടത്തുള്ളവര്പോലും ഓണം ആഘോഷിക്കുവാന്‍ തുനിഞ്ഞില്ല എന്നത് അല്പം ആശ്വാസമായി. കാരണം വീട്ടുകാര്ക്കറിയില്ലല്ലൊ ഈ 14,417 എന്ന മാന്ത്രികസംഖ്യയുടെ ചെലവ്.
എന്നാലും സര്‍ക്കാര്‍ ജീവനക്കാരനാണ്, അതുകൊണ്ട് കുടുംബത്തിലുള്ള പ്രായമായവര്‍ക്കും ബന്ധുജനങ്ങള്‍ക്കും അവശതതയനുഭവിക്കുന്നവര്ക്കുമൊക്കെ ആശ്വാസമായി തുണിയായോ പണമായോ എന്തെങ്കിലുമൊക്കെ കൊടുക്കണം. അതിനാണ് ബോണസായി 4000 രൂപ ലഭിക്കുന്നത്. മൂന്നര മാസം ശമ്പള രഹിത ലീവിലായതിനാൽ അത് കിട്ടില്ലെന്ന് ഏകദേശം ഉറപ്പായിരുന്നു – കാരണം 9 മാസം മുൻപാണ് ഈ സർക്കാരുദ്യോഗം ലഭിച്ചത്. പിന്നെയുള്ളത് ഉത്സവ ബത്തയും ഓണം അഡ്വാന്‍സായി 15000 രൂപയുമാണ് (തിരിച്ചടയ്ക്കേണ്ടത്).
ഇത്തവണത്തെ ഉത്സവബത്ത ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്തു. പിന്നെയുള്ളത് 5 ഗഡുക്കളായി തിരിച്ചടയ്ക്കേണ്ട ഓണം അഡ്വാന്‍സാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടിലും ഓഫീസിലുമായി പലപല സംഘടനകള്‍ക്കും സാമാന്യം തെറ്റില്ലാത്ത് സംഭാവന നല്‍കേണ്ടി വരും- കാരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അപ്പോള്‍ ഓണം അഡ്വാന്‍സ് എടുത്തേ നിവൃത്തിയുള്ളു. (കെ.എസ്.ആര്.ടി.സി കാരന് അതും ലഭിച്ചില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ).
അഡ്വാന്‍സ് എടുത്തു…ഓണം കഴിഞ്ഞു…അഡ്വാന്‍സ് തീര്‍ന്നു.
അപ്പോഴൊന്നുമറിയുന്നില്ല ഒരു മാസത്തെ ശമ്പളപിടുത്തം. അറിഞ്ഞപ്പോള്‍ തലചുറ്റി. കാരണം, കണക്ക് സിംപിളായി പറയാം.
അടുത്തമാസം മുതല്‍ കൈയ്യില്‍ കിട്ടുന്ന സാലറി-14,417 രൂപ, ഓണം അഡ്വാന്‍സ് തിരിച്ചടവ്-3000 രൂപ, അപ്പോള്‍ ബാക്കി 11,417 രൂപ, ദുരിതാശ്വാസ നിധിയിലേക്ക് ആകെ ശമ്പളത്തിന്റെ പത്തില്‍ ഒന്ന്- 1997 രൂപ, അപ്പോള്‍ ബാക്കി 9420 രൂപ, ഇനി മാസ ലോണ്‍ അടവ് 3000 രൂപ (ഈ തുകയും കാരണവും എന്റെ മാത്രം കാര്യം. തുക കൂടാം കുറയാം, കാരണം മറ്റ് പലതുമാകാം)
അപ്പോള്‍ ബാക്കി 6420 രൂപ, താഴേത്തട്ടില്‍ ജോലി ചെയ്യുന്ന ഒരു കൈക്കുഞ്ഞുള്ള ആറംഗ സര്‍ക്കാര്‍ കുടുംബം അടുത്ത മാസം മുതല്‍ മാസചെലവിന് ആശ്രയിക്കേണ്ട തുകയാണീ 6420 രൂപ. എങ്ങനെ കഴിയും അല്ലേ?
പ്രളയത്തില്‍ ഇതിലും വലുത് നഷ്ടപ്പെട്ടിട്ടുള്ളവര്ക്ക് വേണ്ടിയല്ലേ ഈ സഹായം എന്ന ചോദ്യത്തിനോട്
1. ഏത് സംഭാവനയും മനസ്സറിഞ്ഞ് സ്വീകരിക്കേണ്ടതല്ലേ, പിടിച്ചു വാങ്ങുകയാണോ ചെയ്യേണ്ടത്. ദുരന്തഭൂമിയിൽ ചില രാഷ്ട്രീയപ്രവർത്തകർ അങ്ങനെ ചെയ്യുന്നത് കണ്ടു. അതാണോ ശരി?
2. പ്രളയദുരിതാശ്വാസം അർഹരായവർക്ക് തന്നെ ലഭിയ്ക്കും എന്നെന്താണ് ഉറപ്പ്. ഇപ്പോൾത്തന്നെ പരാതികൾ ഉയർന്നു കഴിഞ്ഞു. എന്റെ കുടുംബത്തെ പട്ടിണിയിലിട്ടിട്ട് ചില പണക്കാരായ രാഷ്ട്രീയപ്പാർട്ടിക്കാർക്കും അവരുടെ സിൽബന്തികളായ ധനികരായ ആൾക്കാർക്കും ഞാനെന്തിന് പണം കൊടുക്കണം. വക മാറ്റി ചെലവഴിയ്ക്കാതിരിക്കുവാൻ ഇതിനൊരു പ്രത്യേക അക്കൗണ്ട് പോലും തുടങ്ങാൻ അധികാരികൾക്ക് കഴിഞ്ഞില്ലല്ലൊ. നാളെ ദുരിതാശ്വാസ നിധിയുടെ പേരിൽ, വകമാറ്റി ചെലവഴിച്ചുയരുന്ന ബസ് സ്റ്റോപ്പുകളിൽ രാഷ്ട്രീയക്കാരന്റെയും പാർട്ടി ചിഹ്നങ്ങളുടെയും ചിത്രങ്ങൾ കാണേണ്ടതാണോ എന്റെ വിധി.
3. ഐ.പി.എസ് കാർ പോലുള്ള ഉയർന്ന പദവിയിലുള്ളവന് 500 രൂപ മാത്രം ദുരിതാശ്വാസ സഹായം നൽകുമ്പോൾ എന്തിനാണീ പിച്ചച്ചട്ടിയിൽ കൈയ്യിട്ടു വാരൽ.
4. ഒരു മാസത്തെ ശമ്പളം തരുന്നേൽ തരാം അല്ലേൽ വേണ്ട. എഴുതിതന്നിട്ട് പൊയ്ക്കോളൂ. – മന്ത്രിയ്ക്ക് എന്തിനാണീ ധാർഷ്ഠ്യം. ഇവിടുത്തെ കൊള്ളലാഭം കൊയ്യുന്ന മുതലാളിമാരോടും വ്യവസായികളോടും നിങ്ങൾക്കിങ്ങനെ പറയാൻ നട്ടെല്ലുണ്ടോ?
5. ഓഖീ ദുരിതാശ്വാസ നിധിയിൽ 113 കോടി ലഭിച്ചതിൽ 39 കോടി മാത്രം ചെലവഴിച്ച് ബാക്കി ഇപ്പോഴും കൈയ്യിൽ വച്ചിട്ടാണ് ഇതുംകൂടി.
6. സർക്കാർ ഉദ്യോഗസ്ഥർ നൽകുന്ന പണം അത് സർക്കാർ ഉദ്യോഗസ്ഥർ നൽകിയ പണമായി ദുരന്തത്തിൽപ്പെട്ടവർക്ക് നൽകുമോ, അതോ മുഖ്യമന്ത്രിയുടെ പേരിൽ നൽകുമോ? മുഖ്യമന്ത്രിയുടെ പേരിൽ നൽകാനാണെങ്കിൽ പിന്നെയെന്തിന് പിടുച്ചുപറിച്ചു വാങ്ങണം.
7. കേരളം പറയുന്നു 40,000 കോടിയുടെ നഷ്ടമെന്ന്. പിന്നെന്താണ് കേന്ദ്രത്തോട് വെറും തുച്ഛമായ 4796.35 കോടി കണക്ക് നൽകി ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇവിടുത്തെ പാവപ്പെട്ടവന്റെ പോക്കറ്റിലാണോ 40,000 കോടിയിരിക്കുന്നത്.
8. പാർട്ടി നേതാവ് മരിച്ചപ്പോൾ കുടുംബത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും എടുത്തു നൽകിയ ലക്ഷങ്ങളുടെ ദാനവും മറക്കാൻ കഴിയുമോ?
വിധിയല്ലിത്- ക്രൂരത! സർക്കാർ ക്രൂരത !
ഇങ്ങനെ പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു മാസത്തെ ശമ്പളം നൽകാൻ വിസമ്മതിച്ച ധനവകുപ്പ് സെക്ഷൻ ഓഫീസർ കെഎസ് അനിൽ രാജിനെ സ്ഥലം മാറ്റിയിരുന്നു.