ന്യൂഡൽഹി ; ഭീകരത കയറ്റുമതി ചെയ്യുകയും,അതോടൊപ്പം ഇന്ത്യയുമായി ചർച്ച നടത്താൻ ശ്രമിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ നിലപാട് അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ.
വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണങ്ങൾ നടത്തുന്നതിലൂടെ പാകിസ്ഥാൻ സഹായിക്കുന്നത് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരെയാണ്. എന്നാൽ സദാ ജാഗരൂകരായിരിക്കുന്ന ഇന്ത്യൻ സേനയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ പാക് സൈന്യത്തിനോ,അവർ പിന്തുണയ്ക്കുന്ന ഭീകരർക്കോ കഴിയുന്നില്ല.
അയൽസംസ്ഥാനമായ പാകിസ്ഥാനുമായി സമാധാനം പങ്കിടണമെന്ന ധാരണയോടെയാണ് മോദി സർക്കാർ അധികാരത്തിലേറിയത്. അതുകൊണ്ടു തന്നെയാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നരേന്ദ്രമോദി പാക് തലവനെ ക്ഷണിച്ചതും.
എന്നാൽ ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനം മുംബൈ ഭീകരാക്രമണ പ്രതി അജ്മൽ കസബിന്റെ വധശിക്ഷയോടെ തന്നെ ലോകത്തിന് വ്യക്തമായിട്ടുള്ളതാണ്,നിർമ്മല സീതാരാമൻ പറഞ്ഞു.
ഇന്ത്യയുടെ റാഫേൽ ഇടപാട് സുതാര്യതയുള്ളതാണ് അതിൽ ഇടനിലക്കാരില്ല, ക്വാത്ത് റോച്ചിയെ പോലെയുള്ള വമ്പൻ വ്യവസായികളില്ല, ഒരു രാജ്യങ്ങൾക്കും അനാവശ്യമായി പണം നൽകേണ്ട കാര്യവുമില്ല.റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ പുറത്തു വിട്ടിട്ടുള്ളതായും അവർ പറഞ്ഞു.