റിയാദ്: സൗദി അറേബ്യയിലെ 12 ചെറുകിട വ്യാപാര മേഖലകളിൽ സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ. ഇതോടെ മലയാളികൾ അടക്കമുള്ള ലക്ഷക്കണക്കിന് വിദേശികൾ ആശങ്കയിലായി. ഓട്ടോമൊബൈൽ, വസ്ത്രം, ഗാർഹിക ഉപകരണങ്ങൾ, ഫർണീച്ചർ തുടങ്ങിയവയുടെ വ്യാപാര മേഖലയിൽ 70 ശതമാനം സ്വദേശിവത്ക്കരണമാണ് നടപ്പിലാക്കുന്നത്.
സൗദി അറേബ്യയിലെ 12 ചെറുകിട വ്യാപാര മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്ന ഘട്ടത്തിന് ഈ മാസം 11 ന് തുടക്കമായി. സൗദിയിലെ ചെറുകിട വ്യാപാരമേഖലയിൽ പത്ത് ലക്ഷത്തിലേറെ വിദേശികളാണ് ജോലി ചെയ്യുന്നത്. ഇതിൽ 70 ശതമാനവും മലയാളികളാണ്. വിദേശികളുടെ ബാഹുല്യം സ്വദേശികളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കൂടാതെ, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയിൽ നടന്നിരുന്നു.
ഇതോടെയാണ് ഓട്ടോമൊബൈൽ, വസ്ത്രം, ഗാർഹിക ഉപകരണങ്ങൾ, ഫർണീച്ചർ, ഇലക്ട്രോണിക്, ഒപ്റ്റിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിടനിർമാണ സാമഗ്രികൾ, ഓട്ടോ സ്പെയർപാർട്സ്, കാർപെറ്റ് എന്നിവ വിൽക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താൻ തീരുമാനിച്ചത്. 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രായോഗികമല്ലെന്ന് കണ്ടെത്തിയതോടെ അത് 70 ശതമാനമായി നിശ്ചയിക്കുകയായിരുന്നു.
സർക്കാർ ഫീസുകളും സർവ്വീസ് ചാർജ്ജുകളും ഉയർത്തിയതിന് പിന്നാലെ പുതിയ നീക്കം കൂടി ആയതോടെ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടമാകും. നിയമലംഘകകരെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.