ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നു. അറസ്റ്റ് ചെയ്ത് അദ്ദേഹത്തെ പീഡിപ്പിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്ന് ഇൗടാക്കണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.
ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയോഗിച്ചു. സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയന് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. മുന്‍ സുപ്രീംകോടതി ജഡ്ജി ഡി.കെ.ജെയ്ന്‍ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. കേന്ദ്ര-സംസ്ഥാന പ്രതിനിധികളും ഇതില്‍ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും.
നമ്പിനാരായണനെ മനപൂര്‍വം കേസില്‍ പെടുത്തിയതാണെന്നും കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യമായതായി സിബിഐ സുപ്രീംകോടതിയെ നേരത്തെ അറിയിച്ചിരുന്നു. നഷ്ടപരിഹാരത്തിനല്ല ആദ്യ പരിഗണനയെന്ന് നമ്പി നാരായണന് കോടതിയോട് പറഞ്ഞിരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെ വിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടി എടുക്കണമെന്നും നമ്പി നാരായണന് പലതവണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
1994 നവംബര്‍ 30നാണ് നമ്പി നാരായണന് ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍ അദ്ദേഹത്തിനെതിരായ കേസ് പൂര്‍ണമായും വ്യാജമാണെന്ന് സിബിഐ തെളിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതിയും ശരിവക്കുകയായിരുന്നു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സിബിഐ ശുപാര്‍ശ ചെയ്തിരുന്നു.
വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന് കോടതി വിധിയോട് പ്രതികരിച്ചു. നീണ്ട നിയമപോരാട്ടമായിരുന്നു തന്റേത്. നീതി കിട്ടിയോ എന്നത് പൂര്‍ണമായ വിധി പ്രസ്താവത്തിന് ശേഷമേ പറയാനാകൂ. ജൂഡീഷ്യല്‍ അന്വേഷണത്തിന്റെ സമയപരിധിയും ഘടനയും അറിയേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഎെ അന്വേഷണമായിരുന്നു താന്‍ പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിധിയില്‍ പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു.