തിരുവനന്തപുരം ; ബിഷപ്പിനെതിരെയുള്ള പീഡന പരാതിക്ക് പിറകിൽ കന്യാസ്ത്രീകൾ നടത്തിയ ഗൂഢാലോചനയെന്ന് മിഷണറീസ് ഓഫ് ജീസസ് അന്വേഷണക്കമ്മീഷൻ.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ നൽകിയ പരാതിയെകുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മീഷനാണ് കന്യാസ്ത്രീകൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.മാത്രമല്ല പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിക്കും വിധത്തിൽ ചിത്രവും കമ്മീഷൻ പുറത്തുവിട്ടു.
മറ്റൊരു മഠത്തിലേക്ക് മാറ്റിയ അഞ്ചു കന്യാസ്ത്രീകൾ മേലധികാരികളുടെ അനുവാദമില്ലാതെ കുറവിലങ്ങാട് മഠത്തിലെത്തുകയും,സഭയുമായി ബന്ധമില്ലാത്തവരുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തുകയും ചെയ്തെന്നാണ് കമ്മീഷൻ റിപ്പോർട്ട്.
യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകൾ നീക്കം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.കന്യാസ്ത്രീയുടെ അടുപ്പകാരിയായ മറ്റൊരു കന്യാസ്ത്രീയാണ് മഠത്തിലെ രജിസ്റ്ററിൽ തെറ്റായ കാര്യങ്ങൾ എഴുതിച്ചേർത്തതെന്നും,മഠത്തിലെ സിസി ടിവി യുടെ കൺട്രോൾ കന്യാസ്ത്രീകൾ സ്വന്തം നിയന്ത്രണത്തിലാക്കിയതായും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ അല്ല താമസിച്ചത് എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും കമ്മീഷൻ പറയുന്നു.
2014 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ പീഡിപ്പിക്കപ്പെട്ടതായി പറയുന്നത് അടിസ്ഥാനരഹിതമാണെന്നും,2015 മെയ് 23 ന് ബിഷപ്പ് പങ്കെടുത്ത ചടങ്ങിൽ പങ്കെടുക്കാൻ കന്യാസ്ത്രീ നിർബന്ധിച്ച് അനുവാദം നേടിയതായും കമ്മീഷൻ പറയുന്നു.
ഇതിന്റെ തെളിവായി ബിഷപ്പിനോടൊപ്പം കന്യാസ്ത്രീ നിൽക്കുന്ന ചിത്രങ്ങളും കമ്മീഷൻ പുറത്തുവിട്ടു.ഈ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും കമ്മീഷൻ അറിയിച്ചു.
അതേ സമയം കന്യാസ്ത്രീയുടെ ചിത്രം മറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷൻ പുറത്ത് വിട്ടതെങ്കിലും ലൈംഗികപീഡനക്കേസിൽ ഉൾപ്പെട്ട ഇരയുടെ ദൃശ്യങ്ങൾ അപമാനികരമാകും വിധത്തിൽ നൽകിയ മിഷണറീസ് ഓഫ് ജീസസിന്റെ നടപടി നിയമവിരുദ്ധമാണെന്ന വിമർശനമുയരുന്നുണ്ട്.