തിരുവനന്തപുരം ; ഐ എസ് ആർ ഒ ചാരക്കേസിന്റെ പേരിൽ കെ കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണെന്ന് കെ മുരളീധരൻ. ഈ കേസിൽ നീതി ലഭിക്കാതെ പോയത് കരുണാകരന് മാത്രമാണ്.
1992 നു ശേഷം കോൺഗ്രസിനു ന്യൂനപക്ഷവോട്ടുകൾ നഷ്ടപ്പെടാൻ കാരണം നരസിംഹ റാവുവാണെന്ന് ആക്ഷേപമുണ്ടായിരുന്നു.അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു.
റാവുവിനു പകരം ചൂണ്ടികാണിക്കപ്പെട്ടതിൽ കെ കരുണാകരന്റെ പേരുമുണ്ടായിരുന്നു. അതിനൊപ്പം മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്ന രണ്ട് പേരെ ഹവാലക്കേസിൽ ഉൾപ്പെടുത്തി രാജിവയ്പ്പിച്ചു. ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് ചാരക്കേസിൽ കരുണാകരനെ കുടുക്കിയതെന്നും മുരളീധരൻ ആരോപിച്ചു.
കേസ് വന്ന് ദിവസങ്ങൾക്ക് മുമ്പ് വരെ കരുണാകരന് രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു അതിനു ശേഷം നിലപാട് മാറ്റി രാജി ആവശ്യപ്പെട്ടു. ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും, ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ കരുണാകരനെ ഇരുത്തുകയും ചെയ്തു . അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കി. തന്റെ പിതാവിനെ ചതിച്ചത് നരസിംഹറാവുവാണ്.
നമ്പി നാരായണനും വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്.ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും.അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല, കെ മുരളീധരൻ പറഞ്ഞു.