തിരുവനന്തപുരം : ക്ഷേമ പെൻഷൻ നൽകുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി പട്ടികയിൽ നിന്ന് പുറത്തു പോയവർ പ്രക്ഷോഭത്തിൽ . അനർഹരെ ഒഴിവാക്കൽ എന്ന ലക്ഷ്യത്തോടെ സർക്കാർ ആരഭിച്ച ഒഴിവാക്കൽ പ്രക്രിയയിൽ പേരില്ലാതെ പോയത് നൂറുകണക്കിനു ആളുകൾ . കാരണം ചോദിച്ചപ്പോൾ നാലു ചക്രവാഹനമുണ്ടെന്നും മരിച്ചു പോയെന്നും മറുപടി. മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥയിൽ വയോധികർ പ്രക്ഷോഭത്തിലേക്ക്.
നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവർക്ക് നാലു ചക്ര വാഹനമുണ്ടെന്ന് വ്യക്തമാക്കി ക്ഷേമപെൻഷൻ നിഷേധിച്ചു. മരിച്ചിട്ട് മാസങ്ങളായെന്ന് ചൂണ്ടിക്കാട്ടി ക്ഷേമ പെൻഷൻ നിഷേധിക്കപ്പെട്ട ആളുകളുമുണ്ട്. സൈക്കിൾ പോലുമില്ലാത്ത വികലാംഗയ്ക്ക് പെൻഷൻ നിഷേധിച്ചത് സർക്കാർ കണക്കിൽ നാലു ചക്ര വാഹനമുണ്ടെന്നു ചൂണ്ടിക്കാട്ടി. ബിജെപി നടത്തിയ സായാഹ്ന ധർണയിലെത്തിയാണ് ക്ഷേമ പെൻഷനിൽ നിന്ന് അർഹതയുണ്ടെങ്കിലും ഒഴിവാക്കപ്പെട്ടവർ അനുഭവങ്ങൾ പറഞ്ഞത്.
തിരുവനന്തപുരം കോർപ്പറേഷനിൽ മാത്രം രണ്ടായിരത്തഞ്ഞൂറോളം പേരാണ് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് പരാതികളുമായി എത്തിയത്. കൂടുതലും വാർദ്ധക്യ പെൻഷൻകാരാണ് ക്ഷേമ പെൻഷനിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇതിൽ ആയിരത്തി അറുനൂളോളം പേർ ജീവിച്ചിരിപ്പില്ലെന്നാണ് സർക്കാർ വാദം . തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്.
അതേസമയം പട്ടികയിൽ ഉള്ളവരെ സിപിഎം താത്പര്യ പ്രകാരം വ്യാജ സർവ്വേ നടത്തി പുറത്താക്കുകയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ. എസ് സുരേഷ് ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു നില കെട്ടിടവും, എ.സി. കാറുകളും ഉള്ളവരാണെന്നു ചിത്രീകരിച്ചും ആളുകളെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്നും സുരേഷ് പറഞ്ഞു.