തിരുവനന്തപുരം: നമ്പി നാരായണന് കോടതി വിധിച്ച നഷ്ടപരിഹാരം കെപിസിസി പ്രസിഡന്റ് എംഎം ഹസനും കോൺഗ്രസ് പാർട്ടിയും നൽകണമെന്ന് മന്ത്രി ഇപി ജയരാജൻ. കരുണാകരനെ മന്ത്രി സ്ഥാനത്തു നിന്നും നീക്കാൻ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെയാണ് ചാരക്കേസ് സൃഷ്ടിച്ചത്. എംഎം ഹസന്റെ വാക്കുകളിലൂടെ ഇക്കാര്യം വ്യക്തമാണെന്നും ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രി ആയിരുന്ന കെ കരുണാകരനെ തൽസ്ഥാനത്തു നിന്നും പുറത്താക്കാൻ കരുണാകരന്റെ സഹപ്രവർത്തകർ തന്നെയാണ് ഐഎസ്ആർഒ ചാരക്കേസ് സൃഷ്ടിച്ചത്. കോൺഗ്രസ് നേതാക്കൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. കെപിസിസി പ്രസിഡന്റ് എംഎം ഹസൻ ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ പങ്ക് തുറന്ന് പറഞ്ഞതുമാണ്. അതിനാൽ തന്നെ കോൺഗ്രസിനും കെപിസിസി പ്രസിഡന്റിനും ശരിയായ രാഷ്ട്രീയ നിലപാടുണ്ടെങ്കിൽ കോടതി വിധിച്ച 50 ലക്ഷം രൂപ കോൺഗ്രസ് പാർട്ടിയും കെപിസിസി പ്രസിഡന്റും നൽകണമെന്ന് മന്ത്രി ഇപി രാജൻ പറഞ്ഞു. നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധി സർക്കാർ പരിശോധിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.
പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1210 കോടി രൂപ ലഭിച്ചതായി ജയരാജൻ പറഞ്ഞു. ഇതിൽ 816 കോടി രൂപ വിവിധ ജില്ലകളിലേക്ക് നൽകി. 420 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകിയ തുക കൂടി കണക്കാക്കിയാൽ 1236 കോടി രൂപ ദുരന്തനിവാരണത്തിനായി നൽകിയിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.
5. 27 ലക്ഷം കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം ധനസഹായം വിതരണം ചെയ്തിട്ടുണ്ട്. ഇനി 48411 കുടുംബങ്ങൾക്കു കൂടി സഹായം നൽകാനുണ്ട്. വിദ്യാർത്ഥികളിൽ നിന്നും 15 കോടി രൂപ കിട്ടിയതായും ജയരാജൻ കൂട്ടിച്ചേർത്തു.