തിരുവനന്തപുരം ; ഐ എസ് ആർ ഒ ചാരക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് നമ്പി നാരായണൻ. ‘ സുപ്രീംകോടതി വിധിച്ച 50 ലക്ഷം കടം വീട്ടാനേ തികയൂ.അഞ്ച് മിനിറ്റ് കൊണ്ട് ആ പണം തീരും. നിരവധിപേർ ഈ നിയമപോരാട്ടത്തിൽ സഹായിച്ചിരുന്നു.പെൻഷനും,മറ്റ് എല്ലാ സമ്പാദ്യങ്ങളും കേസിനായി ചിലവഴിച്ചു‘ അദ്ദേഹം പറഞ്ഞു.
സംസ്ഥാന പൊലീസ് മാത്രമല്ല ഐബി ഉദ്യോഗസ്ഥരും പീഡിപ്പിച്ചു. അവരെയൊക്കെ തിരിച്ചറിയാൻ സാധിക്കും.സുപ്രീം കോടതി നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ആവശ്യപ്പെട്ടാൽ മൊഴി നൽകും. ഇല്ലാത്ത കഥകൾ എഴുതിയ മാദ്ധ്യമങ്ങളും മലയാളത്തിലുണ്ട്.ഈ കഥകളൊക്കെ ആര് പറഞ്ഞിട്ടാണ് എഴുതിയതെന്ന് അവർ വ്യക്തമാക്കണം.
കേസിൽ കുടുക്കിയവർ ആരാണെന്നോ,എന്തിനാണേന്നോ അറിയില്ല.മാനനഷ്ടക്കേസ് ഫയൽ ചെയ്യുമ്പോൾ വളരെ ദു:ഖിച്ചു.നോട്ടീസ് അയക്കുമ്പോഴെല്ലാം കോടതിയിൽ പോകണമായിരുന്നു.ചെയ്യാത്ത തെറ്റിന് വലിയ ശിക്ഷയായിരുന്നു ഇത്.സുപ്രീംകോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിമാർ സത്യം അറിഞ്ഞ് എനിക്ക് വേണ്ടി വാദിക്കുമ്പോലെയാണ് തോന്നിയത്,അദ്ദേഹം പറഞ്ഞു.