ന്യൂഡൽഹി ; മോദി സർക്കാരിന്റെ ലോകശ്രദ്ധയാകർഷിച്ച ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്നും കേരളം പുറത്താകുന്നു. സെപ്റ്റംബർ 25 ന് നിലവിൽ വരുന്ന പദ്ധതിയുടെ ധാരണപത്രത്തിൽ ഒപ്പ് വയ്ക്കാൻ കേരള സർക്കാർ സന്നദ്ധമാകാത്തതാണ് ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും പുറത്താകാൻ കാരണം.
പദ്ധതിയുടെ പൂര്‍ണനിയന്ത്രണം കേന്ദ്രത്തിനാണ് എന്ന വാദം നിരത്തിയാണ് നിർധനർക്കും,രോഗികൾക്കും കൈത്താങ്ങാകേണ്ട പദ്ധതിയെ പിണറായി സർക്കാർ മാറ്റിനിർത്തിയത്. പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും.
ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചിലവുകൾ ആയുഷ്മാൻ പദ്ധതിയുടെ ഭാഗമാണ്.
22 സംസ്ഥാനങ്ങളാണ് നിലവിൽ പദ്ധതിക്ക് സന്നദ്ധമാണെന്ന് അറയിച്ചിരിക്കുന്നത്. ധാരണപത്രത്തിൽ ഒപ്പ് വയ്ച്ചാൽ 120 കോടിയുടെ സഹായമാണ് കേരളത്തിനു ലഭിക്കുക.
സാധാരണക്കാർക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കിയാൽ അത് രാഷ്ട്രീയ നേട്ടത്തിനു ഇടനൽകുമെന്ന സങ്കുചിത മനോഭാവമാണ് പിണറായി സർക്കാർ പദ്ധതിയിൽ നിന്നും മാറി നിൽക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
50 കോടി ജനങ്ങളെ സുരക്ഷയുടെ കുടക്കീഴിൽ നിർത്തുന്ന മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഒന്നുമില്ലെന്ന് ബ്രിട്ടീഷ് സയൻസ് ജേർണൽ ദി ലാൻസറ്റ് അഭിപ്രായപ്പെട്ടിരുന്നു.
ആരോഗ്യഭാരതം എന്ന ലക്ഷ്യത്തിനായി ചുവട് വച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. വൻ സാമ്പത്തിക ചിലവ് വരുന്ന ചികിത്സകൾ പോലും സാധാരണക്കാർക്ക് പ്രാപ്യമാകുന്ന നീക്കത്തിനാണ് ഇതിലൂടെ മോദി സർക്കാർ തുടക്കമിട്ടതെന്നും ലാൻസറ്റ് ആർട്ടിക്കിളിൽ പറയുന്നു.
പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ പദ്ധതികളിലൊന്നായാണ് ജേർണൽ വിശേഷിപ്പിക്കുന്നത്.
രാഹുൽ ഗാന്ധി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുകയും, വിവിധ ജനവിഭാഗങ്ങൾക്ക് പല പല വാഗ്ദാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട് എന്നാൽ മോദി കെയറിനു പകരം വയ്ക്കാൻ കോൺഗ്രസിനു മറ്റൊന്നില്ല. വരുന്ന ലോക സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകുന്നതും ആരോഗ്യമാകുമെന്ന് ലാൻസറ്റ് എഡിറ്റർ ഇൻ ചീഫ് റിച്ചാർഡ് ഹോർട്ടൻ അഭിപ്രായപ്പെട്ടു.
അഞ്ചുലക്ഷം രൂപ വരെ ചികിത്സാ പരിരക്ഷ ലഭിക്കുന്ന ആയുഷ്മാൻ പദ്ധതിയുടെ വിശദാംശങ്ങളും ജേർണൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളിലുണ്ട്