കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഈ മാസം പത്തൊന്പതിന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് പഞ്ചാബ് പൊലീസ് അന്വേഷണസംഘത്തെ അറിയിച്ചു. ബിഷപ്പ് എത്തും മുമ്പ് അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസില്‍ അന്തിമ നിഗമനത്തിലെത്തും. കന്യാസ്ത്രീ ധ്യാനം കൂടുന്നതിനായി അട്ടപ്പാടിയില്‍ എത്തിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പഞ്ചാബ് പൊലീസ് വഴിയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുന്നതിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയത്. പത്തൊന്‍പതാം തീയതി രാവിലെ പത്തുമണിക്ക് ഹാജരാകാന്‍ ആയിരുന്നു നിര്‍ദ്ദേശം. ബിഷപ്പ് 19ന് തന്നെ എത്തുമെന്ന് ജലന്തര്‍ കമ്മീഷണര്‍ കേരള പൊലീസിനെ അറിയിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ എത്തുമെന്ന് ഉറപ്പായതോടെ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ബിഷപ്പ് എത്തും മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം വീണ്ടും യോഗം ചേരും. യോഗത്തോടെ ബിഷപ്പിനെ ചോദ്യംചെയ്യാനുള്ള ചോദ്യാവലിയുടെ കാര്യത്തിലടക്കം അന്തിമ തീരുമാനം കൈക്കൊള്ളും.
അതേസമയം, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരിച്ചശേഷമാണ് ബിഷപ്പിനെതിരെ പരാതി നല്കാന് ധൈര്യം ലഭിച്ചതെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി. കന്യാസ്ത്രീ അട്ടപ്പാടിയില്‍ എത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. മൂന്നു സംഘങ്ങളായി തിരിഞ്ഞ് കോട്ടയം ജില്ല വിട്ടുള്ള പരിശോധനകളിലായിരുന്നു പൊലീസ്.