ന്യൂഡൽഹി: രാജ്യത്തിന്റെ കിഴക്കൻ തീരങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യോമസേന ആന്ധ്രാപ്രദേശിൽ താവളം നിർമ്മിക്കാനൊരുങ്ങുന്നു. ചൈനയുടെ തിരക്കിട്ട നീക്കങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യം കൂടി കണക്കിലെടുത്താണ് ആന്ധ്രയിൽ താവളം നിർമ്മിക്കുന്നതെന്നാണ് സൂചന.
അമരാവതിയില്‍ സൈബര്‍ സെക്യൂരിറ്റി കേന്ദ്രം, അനന്ത്പുര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം, രാജമുന്ദ്രി, വിജയവാഡ വിമാനത്താവളങ്ങളില്‍ പൊസിഷനിംഗ് ബേസുകള്‍, പ്രകാശം ജില്ലയിലെ ഡൊണാകോണ്ടയില്‍ ഹെലികോപ്ടര്‍ പരിശീലന കേന്ദ്രം, തുടങ്ങിയ പദ്ധതികളാണ് വ്യോമസേന ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യോമസേന ആന്ധ്രാപ്രദേശ് സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്ന് ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഡൊണാക്കോണ്ടയില്‍ ഹെലികോപ്ടര്‍ പരിശീലനകേന്ദ്രം ആരംഭിക്കാന്‍ 2700 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ ധാരണയായെന്നാണ് പ്രാഥമികസൂചനകള്‍. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വ്യോമസേന ദക്ഷിണമേഖലാ മേധാവി ചീഫ് എയര്‍ മാര്‍ഷല്‍ ബി.സുരേഷും സംഘവും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.