ബംഗളൂരു ; ആന്ധ്രാപ്രദേശിനും,രാജസ്ഥാനും പിറകെ ഇന്ധനവില കുറച്ച് കർണാടകയും.പെട്രോളിന്റെയും,ഡീസലിന്റെയും വില ലിറ്ററിന് രണ്ടു രൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.
‘നികുതി കുറയ്ക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് ഇന്ധനവിലയിൽ കുറവു വരുത്താനകുമെന്നുള്ളതുകൊണ്ടാണ് ഇത് ചെയ്യുന്നത്.സർക്കാരിന്റെ ഈ നീക്കം ജനങ്ങൾക്ക് ആശ്വാസം പകരും.കർണാടകയിലെ സഖ്യകക്ഷി സർക്കാർ ഇന്ധനവില രണ്ടു രൂപ കുറയ്ക്കാൻ തീരുമാനിച്ചു‘ കുമാരസ്വാമി പറഞ്ഞു.
ആന്ധ്രാപ്രദേശും,രാജസ്ഥാനും,പശ്ചിമബംഗാളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇന്ധനവില കുറച്ചിരുന്നു.തൊട്ടു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.
പെട്രോൾ–ഡീസൽ വിലയുടെ മൂല്യവർധിതനികുതിയിൽ (വാറ്റ്) 4% കുറവാണ് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ പ്രഖ്യാപിച്ചത്.
പല സംസ്ഥാനങ്ങളും നികുതി കുറച്ച് ഇന്ധനവില കുറയ്ക്കാൻ നടപടി സ്വീകരിച്ചിട്ടും പിണറായി സർക്കാർ അതിനു മുതിരാത്തതെന്തെന്ന ചോദ്യത്തിലാണ് മലയാളികൾ. ഇന്ധനവില കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നികുതി കുറയ്ക്കാമെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞിരുന്നു.എന്നാൽ അതിനു സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.
ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ നൽകിയ കണക്കനുസരിച്ച് ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന സർക്കാരിന് 19.70 രൂപ നികുതിയിനത്തിൽ ലഭിക്കും. വിൽപ്പന നികുതിയായി 18.51 രൂപയും അഡീഷണൽ വിൽപ്പന നികുതിയായി 1 രൂപയും സെസ്സ് ഇനത്തിൽ 19 പൈസയും ലഭിക്കുന്നു.ഒരു ലിറ്റർ ഡീസൽ വിൽക്കുമ്പോൾ വിൽപ്പന നികുതിയായി സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 15.04 രൂപയാണ് .വിൽപ്പന നികുതി ഇനത്തിൽ 13.90 രൂപയും അഡീഷണൽ നികുതിയായി ഒരു രൂപയും സെസ് ഇനത്തിൽ 14 പൈസയുമാണ് കിട്ടുന്നത്.
പെട്രോൾ -ഡീസൽ നികുതിയിനത്തിൽ സംസ്ഥാന സർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത് 7050.21 കോടി രൂപ . പെട്രോൾ വിറ്റയിനത്തിൽ 3226.91 കോടി രൂപയും ഡീസൽ വിറ്റയിനത്തിൽ 3823.3 കോടി രൂപയുമാണ് ലഭിച്ചത്. കേന്ദ്രസർക്കാർ നിർദേശിച്ചിട്ടും ഇന്ധനവിലയിലൂടെ ലഭിക്കുന്ന നേട്ടം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാൻ തയ്യാറാകാത്തതെന്നും ഇതിലൂടെ വ്യക്തമാണ്.