കൊച്ചി: അഭിമന്യൂ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി എന്ന് സംശയിക്കുന്ന മുഹമ്മദ് ഹാഷിമുള്പ്പെടെയുള്ള 8 പേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ 27 പ്രതികളില്‍ കൃത്യത്തില്‍ നേരിട്ട് പങ്കുള്ള 8 പേരെ പിടികൂടാന്‍ അന്വേഷണസംഘത്തിന് ഇതുവരെ ആയിട്ടില്ല. പിടിയിലായ 18 പ്രതികളില്‍ 9 പേര് ഇപ്പോള്‍ ജയില്‍ മോചിതരായി പുറത്തുണ്ട്.
ജൂലൈ 2ന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യൂ എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകം നടന്ന് രണ്ടരമാസം പിന്നിടുമ്പോഴും ഒറ്റക്കുത്തില്‍ അഭിമന്യൂവിന്റെ നെഞ്ചുപിളര്‍ത്തിയ ആയുധപരിശീലനം നേടിയ കൊലയാളി, കൃത്യത്തിന് ഉപയോഗിച്ച ആയുധം കൊലപാതകത്തിന് നിര്‍ദ്ദേശം നല്കിയ എസ്ഡി.പി.ഐ പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാക്കള്‍ തുടങ്ങിയ പ്രധാന തെളിവുകള്‍ ഇന്നും പോലിസിന് കണ്ടെത്താനായിട്ടില്ല.
ഈ സാഹചര്യത്തിലാണ് കേസിലെ മുഖ്യപ്രതി എന്ന് സംശിക്കുന്ന എസ്ഡിപിഐ പ്രവര്‍ത്തകനായ ചേര്‍ത്തല സ്വദേശി മുഹമ്മദ് ഹാഷിം, ആലുവ സ്വദേശികളായ ഫായിസ്, ആരിഫ് ബിന്‍ സലിം, പള്ളുരുത്തി സ്വദേശികളായ ഷിഫാസ്, ജിസാല്‍ റസാഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി തന്സീല്, നെട്ടൂര്‍ സ്വദേശി സനിദ്, മരട് സ്വദേശി സഹല്‍ എന്നിവര്‍ക്കായാണ് അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ പ്രതികളായ 27 പേരില്‍ 18 പേരെ മാത്രമാണ് അന്വേഷണസംഘത്തിന് പിടികൂടാനായത്.
ഇതുവരെ പിടിയിലായവരില്‍ 9 പേര് കോടതിയില്‍ നിന്നും ജാമ്യം നേടി ജയില്‍ മോചിതരായി പുറത്തുണ്ട്. അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഉന്നതതല ഗൂഡാലോചന നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ പങ്കാളികളായ എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് നേതാക്കളിലേക്ക് അന്വേഷണം നീളുന്നതിന് സര്‍ക്കാര്‍ തന്നെ വിലക്കിയതായി ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്.
പ്രളയത്തെ തുടര്‍ന്ന് അഭിമന്യു കൊലപാതകത്തിന്റെ അന്വേഷണത്തില്‍ നിന്നും ജനശ്രദ്ധ മാറിയിരുന്നെങ്കിലും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി അന്വേഷണം അട്ടിമറിക്കുന്നത് വരും ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയാകാനാണ് സാധ്യത.