തിരുവനന്തപുരം ; മുൻ മന്ത്രി കെ എം മാണി പ്രതിയായ ബാർ കോഴക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും.
മാണിക്കെതിരെ കോഴ വാങ്ങിയതിന് തെളിവുകളില്ലാത്തതിനാൽ അദ്ദേഹത്തിനെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് നൽകിയ റിപ്പോർട്ടിന്മേൽ കഴിഞ്ഞ മൂന്ന് മാസമായി വാദം തുടരുകയാണ്.അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം പ്രായോഗികമാണോയെന്നതിലാവും കോടതിയുടെ നിരീക്ഷണം ഇന്നുണ്ടാവുക.
വി എസ് അച്യുതാനന്ദൻ, വി മുരളീധരൻ എം പി, അഡ്വ നോബിൾ മാത്യു എന്നിവരാണ് വിജിലൻസിന്റെ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകിയത്.
കേരള കോൺഗ്രസ് എം ഇടതുപക്ഷവുമായി അടുക്കുന്ന സാഹചര്യത്തിൽ മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയത് ഏറെ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പോടെ മാണി യുഡിഎഫിലേക്ക് മടങ്ങിപ്പോയിട്ടും വിജിലൻസ് നിലപാട് തിരുത്തിയില്ല.
ബാർ മുതലാളി ബിജു രമേഷ് ഹാജരാക്കിയ ശബ്ദരേഖയും അദ്ദേഹത്തിന്റെ ഡ്രൈവറുടെ മൊഴിയും മാണിയെ പ്രതിസ്ഥാനത്ത് നിർത്താൻ പര്യാപ്തമായ തെളിവുകളല്ലെന്ന നിലപാടിൽ വിജിലൻസ് ഉറച്ചു നിൽക്കുകയാണ്