തിരുവനന്തപുരം ; സാലറി ചാലഞ്ചിന് വിസമ്മത പത്രം നൽകിയ സർക്കാർ ഉദ്യോഗസ്ഥന് ഇടതുപക്ഷ സംഘടനാ നേതാക്കളുടെ മർദ്ദനം.
പി എസ് സി റെക്കോർഡ്സ് വിഭാഗം ഉദ്യോഗസ്ഥനായ സജീവിനാണ് ക്രൂരമായി മർദ്ദനമേറ്റത്.നേതാക്കൾ ഓഫീസിലെത്തിയാണ് സജീവിനെ മർദ്ദിച്ചത്.ക്രൂരമായി പരിക്കേറ്റ സജീവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണപ്പിരിവ് നടത്തരുതെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശത്തെ മറികടന്നാണ് നേതാക്കളുടെ നടപടി. വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയില്ലെന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട ധനവകുപ്പ് സെക്ഷൻ ഓഫീസറെ സ്ഥലം മാറ്റിയിട്ട് അധികം നാൾ കഴിയും മുൻപാണ് വിസമ്മത പത്രം എഴുതി നൽകിയ ഉദ്യോഗസ്ഥനെ മർദ്ദിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചിന്റെ പേരിൽ പണം ജീവനക്കാരുടെ ശമ്പളം പിരിക്കുന്നത് കൊള്ളയാണെന്ന് ഹൈക്കോടതിയും വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം പിടിക്കരുതെന്ന് എഴുതി നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെ എന്‍ജിഒ സംഘം നല്കിയ ഹര്‍ജിയും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികളെ പേടിച്ച് സര്‍ക്കാര്‍ അപേക്ഷയില്‍ നോ എന്ന് രേഖപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് കഴിയാത്ത അവസ്ഥയാണ്.