തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി സംഘടിപ്പിക്കും. സംസ്ഥാന കായിക മേളയും സ്പെഷ്യൽ സ്കൂൾ കളോത്സവവും ഒക്ടോബർ 26, 27, 28 തീയതികളിൽ നടത്തും. സ്കൂൾ ശാസ്ത്രോത്സവം നവംബർ 24, 25 തീയതികളിൽ സംഘടിപ്പിക്കാനും വിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാന സ്കൂൾ കലാ കായിക മത്സരങ്ങൾ പരമാവധി ചിലവും ദിവസങ്ങളും ചുരുക്കി നടത്താനാണ് തീരുമാനം. സ്കൂൾ കലോത്സവം ഡിസംബർ 6, 7, 8 തീയതികളിലായ് മൂന്ന് ദിവസം ആയി ചുരുക്കി ആലപ്പുഴയിൽ നടത്തും. സ്റ്റേജ് ഇനങ്ങൾ മാത്രമാകും സംസ്ഥാന കലോത്സവത്തിൽ ഉണ്ടാകുക. കഥാ, കവിത രചനകളും സാഹിത്യ രചനയും ജില്ലാ തലത്തിൽ നടത്തി മികച്ച രചനകൾ സംസ്ഥാന തലത്തിൽ പരിഗണിക്കും. സ്കൂൾ, സബ് ജില്ല, ജില്ലാ മത്സരങ്ങൾ നവംബർ 24 ന് മുൻപ് പൂർത്തിയാക്കും.
സംസ്ഥാന കായിക മേളയും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒക്ടോബർ 26, 27, 28 തീയതികളിൽ നടക്കും. കായിക മേളയ്ക്ക് ഒരു ജില്ലയിൽ നിന്നും സംസ്ഥാന തലത്തിൽ രണ്ട് എൻട്രി മാത്രമാകും ഉണ്ടാകുക. ഗെയിംസ് മത്സരങ്ങൾ സോണൽ അടിസ്ഥാനത്തിലാകും നടപ്പിലാക്കുക. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നവംബർ 24, 25 തീയതികളിൽ കണ്ണൂരിൽ സംഘടിപ്പിക്കും. കലോത്സവ മാന്വൽ പരിഷ്കരണം ഉൾപ്പടെയുള്ള കാര്യങ്ങൾ അടുത്ത വർഷമേ തീരുമാനിക്കു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് മാസത്തിൽ മുൻ നിശ്ചയിച്ചത് പോലെ നടത്താനും തീരുമാനിച്ചു.
അതേസമയം ചിലവ് ചുരുക്കലിന്റെ പേരിൽ സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഒരു വിഭാഗം അധ്യാപക സംഘടനകൾ വ്യക്തമാക്കി. മുഴുവൻ കുട്ടികളുടെയും പ്രതിനിധ്യവും മേളയ്ക്ക് ഉണ്ടാകില്ലെന്നും സംഘടനകൾ ആരോപിച്ചു.