ന്യൂഡൽഹി: റാഫേൽ കരാറിൽ എച്ച്എഎല്ലിനെ ഒഴിവാക്കിയത് യുപിഎ സർക്കാരെന്ന് നിർമ്മല സീതാരാമൻ. റാഫേലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ട്. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞു.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ റാഫേൽ ഇടപാടിൽ നിന്നും ഒഴിവാക്കിയത് കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരാണ്. ദസൗൾട്ട് ഏവിയേഷനുമായി പൊതുമേഖലാ സ്ഥാപനമായ എച്ച്എഎൽ ധാരണയിലെത്തിയിരുന്നില്ല. ഇത് യുപിഎ കാലത്തെ പ്രതിരോധ മന്ത്രി ആന്റണിയുടെ പിടിപ്പുകേടുമൂലമാണെന്നും നിർമല സീതാരാമൻ പറഞ്ഞു. യുദ്ധവിമാനത്തിന്റെ വില പാർലമെന്റിൽ അറിയിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും പാർലമെന്റിൽ മറുപടി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
126 വിമാനങ്ങൾ വാങ്ങാനിരുന്നെന്ന കോൺഗ്രസിന്റെ പരാമർശങ്ങൾ തെറ്റാണ്. കരാർ ഉണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാർ അതുമായി മുന്നോട്ടു പോകുമായിരുന്നില്ലേ എന്നും പ്രതിരോധ മന്ത്രി ചോദിച്ചു. റാഫേൽ ഇടപാടിൽ എച്ച്എഎല്ലിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതായി നേരത്തേ മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിർമ്മല സീതാരാമൻ വിശദീകരണവുമായി രംഗത്തെത്തിയത്.