ദുബായ്: യുഎഇയിൽ അനധികൃത ടാക്സികൾക്കെതിരേ നിലപാട് കടുപ്പിച്ച് അധികൃതർ. നിയമലംഘകർക്ക് 3000 ദിർഹം പിഴയും 24 ബ്ലാക് പോയിന്റും ശിക്ഷ ലഭിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്.
യുഎയിൽ കാർപൂളിംഗ് നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച് അധികൃതർ രംഗത്തെത്തി. അനധികൃത ടാക്സി സർവ്വീസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ ഉപയോഗിച്ച് ടാക്സി സർവ്വീസ് നടത്തുന്നതും കാർപൂളിംഗ് ചെയ്യുന്നതും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
അനധികൃത ടാക്സി സർവ്വീസ് നടത്തുന്നവർക്ക് 3000 ദിർഹം പിഴയും 24 ബ്ലാക്ക് പോയിന്റും ശിക്ഷ ചുമത്തും. കൂടാതെ വാഹനം 30 ദിവസം പിടിച്ചിടുകയും ചെയ്യും. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് കാർപൂളിംഗ് നിരോധിച്ചതെന്ന് ഗതാഗത സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം സുൽത്താൻ അൽ സആബി പറഞ്ഞു.
അനധികൃത ടാക്സി സർവ്വീസുകളുടെ സേവനം തേടുന്നവർക്ക് നേരേ ലൈംഗിക പീഢനം, പിടിച്ചുപറി, കയ്യേറ്റം, എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 2018 ലെ ആദ്യ ആറ് മാസക്കാലയളവിൽ അബുദാബിയിൽ മാത്രം 2000 ൽ ഏറെ അനധികൃത ടാക്സികൾക്കാണ് പിഴ ചുമത്തിയത്. കൂടാതെ ഗതാഗത നിയമം പാലിക്കാത്ത ഡ്രൈവർമാർക്കെതിരേ കർശന നപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
സിഗ്നൽ നൽകാതെ ദിശ മാറ്റുകയോ യൂ ടേൺ ചെയ്യുകയോ ചെയ്ത 10,766 വാഹനങ്ങൾക്കാണ് 2017ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ അബുദാബിയിൽ പിഴ ചുമത്തിയത്.