മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ നീരവ് മോഡിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ നിയമ സ്ഥാപനങ്ങളിലൊന്നായ സിറിള്‍ അമര്‍ചന്ദ് മംഗളദാസ്(സിഎഎം) അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. 600ലധികം അഭിഭാഷകരുള്ള സിറിള്‍ അമര്‍ചന്ദ് മംഗളദാസ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐസിഐസിഐ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാക്കളാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കിലെ 13,000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ചില രേഖകള്‍ സിഎഎം ഓഫീസിന് സമീപത്ത് നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ പിടിച്ചെടുത്തതോടെയാണ് ഇവര്‍ നിരീക്ഷണത്തിലായതെന്ന് ഒരു ദേശീയമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നീരവ് മോഡിയുടെ ഉടമസ്ഥതയിലുള്ള വജ്ര സ്ഥാപനങ്ങളില്‍ നിന്ന് ചില രേഖകള്‍ കടലാസ് പെട്ടിയിലാക്കി ഫെബ്രുവരി പകുതിയോടെയാണ് സിഎഎമ്മിന്റെ ഓഫീസിലെത്തിച്ചത്. പൊലീസിന്റെ സഹായത്തോടെ ഇത് കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും ഇവിടെ നിന്ന് കണ്ടെടുത്തതായി ആദ്യ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. രേഖകള്‍ ഓഫീസിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവ പിടിച്ചെടുത്തതായാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്.
സിഎഎമ്മിലെ ഒരു അഭിഭാഷകനെ വിളിച്ച് വരുത്തി ചോദ്യം ചെയ്തതായും സൂചനയുണ്ട്. എന്നാലിത് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
അതേസമയം നീരവ് മോഡിയുടെ വക്കാലത്ത് ഏറ്റെടുക്കാതെ തന്നെയാണ് പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ സിഎഎമ്മിന്റെ കൈവശമെത്തിയതെന്ന് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരിലൊരാളായ രാഘവചാര്യലു പറഞ്ഞു. തട്ടിപ്പ് കേസില്‍ നീരവ് മോഡിയുടെ വക്കാലത്ത് സിഎഎം ഏറ്റെടുത്തിട്ടില്ലെന്നത് നൂറ് ശതമാനം ഉറപ്പാണെന്നും അതുകൊണ്ടാണ് പ്രതിയുടെ അഭിഭാഷകരെന്ന പരിഗണന അവര്‍ക്ക് ലഭിക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നീരവ് മോഡിയുമായുള്ള ബന്ധം വ്യക്തമാക്കാനും സിഎഎം വിസമ്മതിച്ചിട്ടുണ്ട്.