ന്യൂഡല്‍ഹി : പ്രതിരോധ മന്ത്രിയായിരുന്ന എട്ടു വർഷക്കാലം സൈന്യത്തിനാവശ്യമായ ഒരു ഉപകരണം പോലും എ കെ ആന്റണി വാങ്ങാൻ അനുവദിച്ചില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്.
”കാര്യങ്ങള്‍ മനസിലാക്കാതെ നുണകള്‍ ആവര്‍ത്തിക്കുന്ന ഒരു നേതാവിനു വേണ്ടിയുള്ളതല്ല സിഎജിയും ജെപിസിയും . എ.കെ. ആന്റണി പറഞ്ഞതാണ് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നത്. തുടര്‍ച്ചയായി എട്ടു വര്‍ഷം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി. സൈന്യത്തിനാവശ്യമായ ഒരു ഉപകരണം പോലും പുതിയത് വാങ്ങിയില്ല. ആവശ്യപ്പെട്ട ആയുധങ്ങള്‍ വാങ്ങി നൽകിയതുമില്ല.
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ സാങ്കേതിക തകരാറില്‍ തകര്‍ന്നു വീഴുകയും പൈലറ്റുമാരുടെ വിലയേറിയ ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴായിരുന്നു ഈ നിഷ്ക്രിയ നടപടി.
ആയുധ വിമാനങ്ങള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കലിനെ ഒഴിവാക്കിയതാരാണെന്ന് വ്യക്തമാക്കണം. രാജ്യസുരക്ഷയുടെ കാര്യത്തിലെങ്കിലും കോണ്‍ഗ്രസ് അവസരത്തിനൊത്ത് ഉയരണമെന്നും അദ്ദേഹം പറഞ്ഞു.