ജമ്മു : അന്താരാഷ്ട്ര അതിർത്തിയിൽ പട്രോളിംഗിനിടെ കാണാതായ ബിഎസ്എഫ് ജവാന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തെ പാക് സൈന്യം അനാദരിച്ചതായി റിപ്പോർട്ടുണ്ട്. മൃതദേഹത്തിൽ വെടിയേറ്റ പാടുകളും കണ്ടെത്തി.
ഇന്നലെ അതിർത്തിക്ക് സമീപം വളർന്ന് നിന്ന പുല്ല് വെട്ടിയൊതുക്കാൻ പോയ ബിഎസ്എഫ് പട്രോളിംഗ് സംഘത്തിനു നേർക്ക് പാക് സൈന്യം നിറയൊഴിക്കുകയായിരുന്നു. പട്രോളിംഗ് സംഘം തിരിച്ചെത്തിയെങ്കിലും ഒരു ജവാനെ കാണാതായിരുന്നു.
തുടർന്ന് സംയുക്ത തിരച്ചിലിന് പാക് റേഞ്ചേഴ്സിനെ ക്ഷണിച്ചെങ്കിലും അവർ സഹകരിച്ചില്ല. തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വെടിയുണ്ടയേറ്റ പാടുകൾക്കൊപ്പം കഴുത്ത് വെട്ടി വികൃതമാക്കിയിരുന്നതായാണ് റിപ്പോർട്ട്.
ബിഎസ്എഫ് ഹെഡ്കോൺസ്റ്റബിൾ നരേന്ദർ കുമാറാണ് വീരമൃത്യു വരിച്ചത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര അതിർത്തിയിൽ ആദ്യമായുണ്ടായ സംഭവം വളരെ ഗൗരവമായി എടുക്കുന്നുവെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.