ന്യൂഡൽഹി ; ശുചീകരണതൊഴിലാളിയായിരുന്ന അച്ഛന്റെ മൃതദേഹത്തിനരികിൽ നിറകണ്ണുകളോടെ നിൽക്കുന്ന കുരുന്നിന്റെ ചിത്രം ഏറ്റെടുത്ത സോഷ്യൽ മീഡിയ സ്വരൂപിച്ചത് 50 ലക്ഷം രൂപ. മാദ്ധ്യമപ്രവർത്തകനായ ശിവ് സണ്ണിയാണ് ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്ക് വയ്ച്ചത്.
ഡൽഹി ജല ബോർഡിന്റെ ഓവുചാൽ ശുചീകരണ തൊഴിലാളി അനിലിന്റെ മൃതദേഹത്തിനരികിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന മകന്റെ ചിത്രങ്ങളാണ് ശിവ് സണ്ണിയെടുത്തത്.11,7,3 വയസ്സുള്ള മൂന്ന് മക്കളുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അനിൽ.ഓവു ചാലിൽ നിന്ന് ശുചീകരണത്തിനു ശേഷം മുകളിലേക്ക് കയറവെ കയറുപൊട്ടി 20 അടി താഴ്ച്ചയുള്ള ഓവു ചാലിലേക്ക് വീഴുകയായിരുന്നു.
ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ അനിൽ മരണപ്പെട്ടിരുന്നു.മൃതദേഹം സംസ്ക്കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈകളിലുണ്ടായിരുന്നില്ലെന്നും ശിവ് സണ്ണി ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോയിലൂടെ അമ്പത് ലക്ഷത്തിലധികം രൂപയാണ് സമാഹരിച്ചത്.മാത്രമല്ല നിരവധിയാളുകൾ കുടുംബത്തെ സഹായിക്കാൻ മുന്നോട്ട് വരുകയും ചെയ്തു.