തിരുവനന്തപുരം ; ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് അല്ലെന്ന കെ.മുരളീധരന്റെ വാദങ്ങൾ തള്ളി നമ്പി നാരായണൻ .
ചാരക്കേസിന് കാരണം കോൺഗ്രസിലെ ഗ്രൂപ്പ് പോര് തന്നെയാണ്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാൻ ഗൂഡാലോചന നടന്നതായി കേട്ടിരുന്നു.ചില മാദ്ധ്യമങ്ങൾക്കും ചാരക്കേസ് സൃഷ്ടിച്ചതിൽ പങ്കുണ്ടെന്ന് നമ്പി നാരായണൻ വ്യക്തമാക്കി
കോൺഗ്രസിലെ ഗ്രൂപ്പ് പോരല്ല നരസിംഹറാവു ആണ് മുഖ്യമന്ത്രി ആയിരുന്ന കെ.കരുണാകരന്റെ രാജിക്ക് പിന്നിലെന്നുമായിരുന്നു എം.എൽ.എ കെ.മുരളീധരന്റെ പ്രസ്താവന.എന്നാൽ മുരളീധരന്റെ വാദമുഖങ്ങൾ പൊള്ളയായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് നമ്പി നാരായണന്റെ വാക്കുകൾ .
കരുണാകരനെ ചാരനെന്ന് വിളിച്ച് അധിക്ഷേപിച്ചതിൽ വിഷമമുണ്ട്. അദ്ദേഹത്തെ ഇങ്ങനെ തരം താഴ്തരുതായിരുന്നു. കരുണാകരനും നീതി ലഭിക്കേണ്ടതുണ്ടായിരുന്നു എന്നും നമ്പി നാരായണൻ വ്യക്തമാക്കി.
1993 ൽ തന്നെ താൻ ഐഎസ്ആർഒ യിൽ രാജിക്കത്ത് നൽകിയിരുന്നു. അപ്പോൾ അത് സ്വീകരിച്ചില്ല. ഐഎസ്ആർഒ യ്ക്ക് അകത്തെ സ്ഥാനക്കയറ്റ വിഷയങ്ങളുമായുള്ള തർക്കമാണ് 94 ൽ വിആർഎസ്സിന് അപേക്ഷിച്ചതും, 93 ൽ തന്നെ രാജി വയക്കാൻ തീരുമാനിച്ചതെന്നും നമ്പി നാരായണൻ പറഞ്ഞു.
ചാരക്കേസുമായി ബന്ധപ്പെട്ട് എല്ലാത്തിനും കൃത്യമായ ഉത്തരം പറയേണ്ടത് സിബി മാത്യൂസ് ആണെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു.