തിരുവനന്തപുരം: മുൻഗണനേതര വിഭാഗങ്ങൾക്ക് കൂടുതൽ അരി വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസം അഞ്ചു കിലോയും അടുത്തമാസം പത്ത് കിലോ അരിയുമാണ് വിതരണം ചെയ്യുക. സംസ്ഥാനത്തിന്റെ പുനർ നിർമ്മാണത്തിനായി വിഭവ സമാഹരണത്തിനുള്ള രൂപരേഖയും മന്ത്രിസഭാ യോഗം തയ്യാറാക്കി.
മുഖ്യമന്ത്രി അമേരിക്കൽ ചികിത്സയ്ക്ക് പോയ ശേഷം ആദ്യമാണ് മന്ത്രിസഭാ യോഗം ചേർന്നത്. കായിക വ്യവസായ വകുപ്പ്മന്ത്രി ഇ പി ജയരാജനെയാണ് മന്ത്രിസഭാ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചയും മുഖ്യമന്ത്രി ഇല്ലാതിരുന്നതിനാൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. പ്രത്യേകം അജണ്ട ഇല്ലാത്തതിനാലാണ് മന്ത്രിസഭാ യോഗം ചേരാത്തതെന്നായിരുന്നു വിശദീകരണം.
ഇന്ന് ഇ പി ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. മുൻഗണനേതര വിഭഗങ്ങളിൽപ്പെട്ടവർക്ക് ഈ മാസം അഞ്ചും അടുത്തമാസം 10ഉം കിലോ വീതം അരി വിതരണം ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദുരന്ത നിവാരണത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച എഫ്സിഐ ഗോഡൗണുകളിൽ കെട്ടി കിടക്കുന്ന അരിയാകും വിതരണം ചെയ്യുക. കേന്ദ്രത്തിൽ നിന്നും അധികമായി ലഭിച്ച മണ്ണെണ്ണ ലിറ്ററിന് 39 രൂപ നിരക്കിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ നൽകും.
സംസ്ഥാനത്തിന്റെ പുനർ നിർമ്മാണത്തിനുള്ള വിഭവ സമാഹരണത്തിന് കെഎംഎംജി സമർപ്പിച്ച ക്രൗഡ് ഫണ്ടിംഗ് മാതൃക മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇത് നടപ്പാക്കുന്നതിനായി സർക്കാർ പ്രത്യേക മിഷൻ സ്ഥാപിക്കും.
വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്ന് രൂപ രേഖ പ്രകാരം വിഭവ സമാഹരണം നടത്തും. നേരത്തെ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിഭവ സമാഹരണത്തിനായി മന്ത്രിമാർ വിദേശത്തേക്ക് പോകാൻ തീരുമാനിച്ചിരുന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന ധന ശേഖരണത്തിൽ 189.62 കോടി രൂപ ലഭിച്ചു. ചികിത്സയ്ക്ക് ശേഷം ഈ മാസം 24 ന് മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരികെ എത്തും. 27 ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേരും.