കൊച്ചി: ബലാത്സംഗക്കേസിൽ, ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 7 മണിക്കൂറാണ് ഇന്ന് ബിഷപ്പിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും. നാളെ 11 മണിക്ക് ഹാജരാകാൻ ബിഷപ്പിന് അന്വേഷണസംഘം നിർദ്ദേശം നൽകി.
താൻ നിരപരാധിയെന്ന് അന്വേഷണ സംഘത്തോട് ബിഷപ്പ് പറഞ്ഞു. കന്യാസ്ത്രീയുടെ പരാതി ദുരുദ്ദേശപരമാണെന്നും ബിഷപ്പ് മൊഴി നൽകി. തൃപ്പൂണിത്തുറ ഹൈടെക് സെൽ ഓഫീസിൽ എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. ബിഷപ്പിനെ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, ബിഷപ്പിനെതിരെ എഐവൈഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബിഷപ്പിന്റെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചു.