കണ്ണൂർ : പാർട്ടി സ്ഥാപനങ്ങളിൽ ബന്ധുക്കളെ തിരുകിക്കയറ്റിയതിനെതിരെ കണ്ണൂരിൽ ജില്ലാകമ്മിറ്റിയംഗത്തിനെതിരെ സി.പി.എമ്മിനുള്ളിൽ കലാപം. മക്കൾക്കും കൊച്ചു മക്കൾക്കുമടക്കം പതിനൊന്നു പേർക്കാണ് പാർട്ടി നേതാവ് പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി വാങ്ങിക്കൊടുത്തത്. ഇതിനെതിരെ അണികൾ പരസ്യ വിമർശനമുയർത്തുകയും ചെയ്തിട്ടുണ്ട്.
മക്കളും മരുമക്കളും ബന്ധുക്കളുമുൾപ്പെടെയുള്ളവരെ പാർട്ടി സ്ഥാപനങ്ങളിൽ നേതാവ് തന്നെ തിരുകികയറ്റിയതിനെതിരെയാണ് സി.പി.എമ്മിനുള്ളിൽ കലാപം ശക്തമാകുന്നത്. നേരെത്തെ ബ്രാഞ്ച് സമ്മേളനം നടന്ന സമയത്ത് തന്നെ പാർട്ടി നേതാവിന്റെ ഈ പ്രവർത്തിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഇതിനു ശേഷവും ബന്ധുക്കളെ പാർട്ടി നേതൃത്വം നൽകുന്ന സ്ഥാപനങ്ങളിൽ തിരുകിക്കയറ്റിയതോടെയാണ് അണികൾക്കുള്ളിൽ തന്നെ പ്രതിഷേധം ശക്തമായത്.
നേതാവുൾപ്പെട്ട മാടായി ഏരിയയിൽ ഈ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. സ്വന്തം നേട്ടത്തിന് വേണ്ടി പാർട്ടി സ്ഥാപനങ്ങളെ ഉപയോഗിച്ച ജില്ലാ നേതാവ് പാർട്ടിയുടെ തത്വങ്ങൾ തന്നെ ലംഘിച്ചെന്നും അണികൾക്കുള്ളിൽ വിമർശനമുണ്ട്. നേതാവിന്റെ സ്വജന പക്ഷപാതം സി.പി.എമ്മിന് പുതിയ തലവേദനയായിട്ടുണ്ട്. അണികൾ പരസ്യ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പേ പ്രശ്നം പരിഹരിക്കാനുള്ള നീക്കവും സജീവമാണ്.