തിരുവനന്തപുരം : സാലറി ചലഞ്ചിനെതിരെ ജീവനക്കാർ പ്രതിഷേധമുയർത്തുമ്പോൾ അതിൽ നിന്ന് വരുമാനമുണ്ടാക്കാൻ ഇടതുപക്ഷ അനുകൂല സഹകരണ സംഘം. ജീവനക്കാർക്ക് കൈത്താങ്ങെന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയിൽ ഒരു മാസത്തെ ശമ്പളം നൽകുന്നവർക്ക് കാഷ്വൽ ലോൺ നൽകാമെന്നാണ് വാഗ്ദാനം.
ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്ന് റിക്കവറി ചെയ്യുന്ന തുകയുടെ പത്തിരട്ടി കാഷ്വൽ ലോണായി നൽകും. ഈ തുക പത്ത് മാസങ്ങൾ കൊണ്ട് അക്കൗണ്ടിൽ നൽകും. പിന്നീട് പതിനൊന്നാം മാസം മുതൽ മുപ്പത് തവണയായി ഇത് അടച്ചു തീർക്കണം. 6 ശതമാനമാണ് പലിശ നിരക്ക്. മുടക്കം വരുത്തിയാൽ പലിശ നിരക്ക് പത്ത് ശതമാനമാക്കി ഉയരും.
സാലറി ചലഞ്ചിനെതിരെ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് പലിശ വാങ്ങി പണം കടം കൊടുക്കാൻ ഇടതുപക്ഷ അനുകൂല സഹകരണ സംഘങ്ങളുടെ തീരുമാനം. ഇത് ജീവനക്കാരെ കബളിപ്പിക്കുന്ന പരിപാടിയാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.
സാലറി ചലഞ്ചിന് നോ പറയുന്നവരുടെ പേരു വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സർക്കാർ അനുകൂലികൾ ഭീഷണി ഉയർത്തുന്നുണ്ട്. നേരത്തെ ശമ്പളം തരാൻ നിർവാഹമില്ലെന്ന് പറഞ്ഞ ജീവനക്കാരനെ ഇടത് അനുകൂലികൾ മർദ്ദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.