കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വലിയ യാത്രാ വിമാനമിറക്കിയുള്ള പരിശോധന വിജയകരം. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമുപയോഗിച്ചായിരുന്നു പരീക്ഷണ പറക്കൽ.
തിരുവനന്തപുരത്തുനിന്ന് 9.47ന് പുറപ്പെട്ട വിമാനം 10.30ന് കണ്ണൂർ വിമാനത്താവളത്തിന്റെ മുകളിലെത്തി. റൺവേയുടെ ഇരുവശങ്ങളിൽ നിന്നും മൂന്ന് തവണ വീതം താഴ്ന്ന് പറന്നു. പതിനൊന്നരയ്ക്ക് വിജയകരമായി കണ്ണൂരിൽ വിമാനം പറന്നിറങ്ങി. 189 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737 വിമാനമാണ് പരീക്ഷണ ലാൻഡിങിനുപയോഗിച്ചത്.
ഇത്തരത്തിൽപെട്ട ഇരുപത് വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നിലവിൽ കണ്ണൂരിലുണ്ട്. റൺവേയിൽ നിന്ന് ഏപ്രണിലേക്ക് പ്രവേശിച്ച വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.
ടെർമിനലിൽ നിന്ന് വിമാനത്തിലേക്ക് നേരിട്ട് കയറാനുള്ള ഏയ്റോ ബ്രിഡ്ജും വിമാനത്തിൽ ബന്ധിപ്പിച്ച് പരിശോധിച്ചു. അന്തിമ റിപ്പോർട്ട് ഡിജിസിഎയ്ക്ക് കൈമാറും. അടുത്ത ദിവസവും വിമാനമിറക്കിയുള്ള പരിശോധന തുടരും.