കൊച്ചി: പീഡനക്കേസില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും,ഔദ്യോഗികമായി അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്.ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യുന്നത്.
തൃപ്പൂണിത്തുറ ഹൈടെക് സെൽ ഓഫീസിൽ എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. ബിഷപ്പിനെ നിരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കിയായിരുന്നു ചോദ്യം ചെയ്യൽ.
അറസ്റ്റ് ചെയ്താൽ ബിഷപ്പിനെ വൈക്കം കോടതിയിലാണു ഹാജരാക്കുക. ഉറ്റബന്ധുക്കളെ ജാമ്യക്കാരാക്കി ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യഹർജി തയാറാക്കിയിട്ടുണ്ട്.
അതേസമയം, ഫ്രാങ്കോ മുളക്കലിനെ ജലന്ധർ രൂപതയുടെ സ്ഥാനങ്ങളിൽ നിന്ന് താൽക്കാലികമായി നീക്കി. മുംബൈ രൂപത സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല.